Tuesday, August 30, 2011

നല്ല കാര്യങ്ങള്‍ക്കു വേണ്ടിയുള്ള തെറ്റായ കീഴ് വഴക്കങ്ങള്‍

നല്ല കാര്യങ്ങള്‍ക്കു വേണ്ടിയുള്ള
തെറ്റായ കീഴ് വഴക്കങ്ങള്‍
ലോക്പാല്‍ ബില്‍ തയ്യാറാക്കാനുള്ള സമിതിയിലെ കേന്ദ്രമന്ത്രിമാര്‍ക്കു പുറമേയുള്ള അഞ്ച് അംഗങ്ങളെ പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നാണല്ലോ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ ഇതര പ്രതിനിധികളായ ഇവരുടെ യോഗ്യതയേയോ ഉദ്ദേശശുദ്ധിയേയോ ആരും ചോദ്യം ചെയ്യാന്‍ സാധ്യതയില്ല. പക്ഷേ, ഇവരെ പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നു വിശേഷിപ്പിക്കുന്നതു ശരിയാണോ? അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ പടനായകര്‍ എന്നോ ലോക്പാല്‍ ബില്ലിനായുള്ള ആക്ടിവിസ്റുകള്‍ എന്നോ മാത്രമല്ലേ ഇവരെ വിശേഷിപ്പിക്കേണ്ടത്?
ദേശീയ മാധ്യമങ്ങള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഡെല്‍ഹി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ കഴിയുന്നവര്‍ക്ക് പൊതു സമൂഹത്തിന്റെ പ്രതിനിധികളായി വിവിധ ഭരണ/ നിയമ നിര്‍മാണ പ്രക്രിയകളില്‍ കടന്നു കൂടാനാവുന്ന അപകടകരമായ സാധ്യതയാണ് വിദൂര ഭാവിയിലേക്കു നോക്കുമ്പോള്‍ ഈ പ്രവണത മൂലം സൃഷ്ടിക്കപ്പെടുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെയുള്ള യഥാര്‍ത്ഥ ജനപ്രതിനിധികള്‍ക്കാണ് ഏതു തലത്തില്‍ വിശകലനം ചെയ്താലും പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന വിശേഷണത്തിന്‍ അര്‍ഹത. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു പോകട്ടെ, വോട്ടു ചെയ്യുവാനോ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാനോ പോലും താല്‍പ്പര്യമില്ലാത്തവര്‍ക്ക് പൊതുസമൂഹത്തിന്റെ പ്രാതിനിധ്യം എന്ന ആട്ടിന്‍തോല്‍ അണിയാന്‍ ഭാവിയില്‍ അവസരമുണ്ടാക്കരുത്. കഴിവിന്റെ അടിസ്ഥാനത്തിലായാലും പബ്ളിക് റിലേഷന്‍സ് തന്ത്രങ്ങളുടെ ബലത്തിലായാലും ഡെല്‍ഹി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ സൂപ്പര്‍ ജനപ്രതിനിധികളാകുന്ന അവസ്ഥയുണ്ടായാല്‍ ഹൈജാക്കു ചെയ്യപ്പെടുന്നത് നമ്മുടെ ജനാധിപത്യമായിരിക്കും. അഴിമതിക്കെതിരായ പോരാട്ടം പോലുള്ള വളരെ നല്ല കാര്യങ്ങളുടെ മറയില്‍ ഇത്തരം അനാശ്യാസ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

എം. സ്മിതി

No comments:

Post a Comment