Tuesday, December 25, 2012

എവിടെ എന്റെ ക്രിസ്മസ് കാര്‍ഡ്?

    ദിവസവും ഒരോ കെട്ടു ക്രിസ്മസ് കാര്‍ഡുകളുമായി ഷഡന്‍ ചേട്ടനെന്ന ഞങ്ങളുടെ പോസ്റുമാന്‍ വരുന്ന ഒരു ക്രിസ്മസ് കാലമുണ്ടായിരുന്നു. ഇന്ന്  ഇമെയിലില്‍ പോലും വളരെ കുറച്ചു ക്രിസ്മസ് ആശംസകളേ വരുന്നുള്ളു. അവയെല്ലാം ഫെയ്സ്ബുക്കിലും എസ്.എം.എസ്സിലും കൂടെയായി.
    ഇത്തവണ ഔദ്യോഗിക ബന്ധങ്ങളുടെ പേരിലല്ലാത്ത ഒരൊറ്റ ആശംസാ കാര്‍ഡു മാത്രമേ തപാലില്‍ എത്തിയുള്ളു.  അതു പതിവു പോലെ ജയരാജിന്റേതായിരുന്നു.  ഗള്‍ഫിലേക്കുള്ളതപാല്‍ക്കൂലി അന്ന് എനിക്കു താങ്ങാവുന്നതിലും കൂടുതലായിരുന്നതിനാല്‍ പത്തു പതിനഞ്ചു കൊല്ലം മുന്‍പ് ദുബായിലേക്കു ജയരാജിനു ക്രിസ്മസ് കാര്‍ഡയക്കുന്നതു ഞാന്‍ നിര്‍ത്തിയതാണ്. എങ്കിലും ജയരാജ് ഇപ്പോഴും അതു തുടരുന്നത് വളരെ സന്തോഷം നല്‍കുന്നു.  ജയരാജിന്റെ കാര്‍ഡു പോലെ തന്നെ എനിക്കു കൃത്യമായി തപാലില്‍ മറ്റൊരു കാര്‍ഡു കൂടി ലഭിക്കുമായിരുന്നു.  ക്രിസ്മസിന്, പുതുവല്‍സരത്തിന്, എന്റെ ജന്മദിനത്തിന് പിന്നീട് എന്റെ വിവാഹ വാര്‍ഷികത്തിനും അതു കൃത്യമായി കിട്ടിക്കൊണ്ടിരുന്നു.  പക്ഷേ, അതിലെ വലിയൊരു തമാശ, അതാരയക്കുന്ന കാര്‍ഡാണെന്ന് എനിക്കറിയില്ലെന്നതാണ്.  കത്തുകളിലൊ മറ്റോ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഇംഗ്ളീഷ് കയ്യക്ഷരത്തില്‍ എഴുതിയ വിലാസം, പിന്നെ പേര് ഊഹിക്കാന്‍ കഴിയാത്ത ഇനത്തിലുള്ള നല്ലൊരു കയ്യൊപ്പും.  എന്നെ എന്നും അമ്പരപ്പിച്ചിരുന്ന ആ കാര്‍ഡുകള്‍ കുറച്ചു നാളായി കിട്ടുന്നേയില്ല.  ആ കാര്‍ഡയച്ചിരുന്ന വ്യക്തിയാരെന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ നിരവധി സാധ്യകളിലൂടെ വഴി തിരിച്ചു വിടാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു. 
    എനിക്കു പഴയതു പോലെ ക്രിസ്മസ് കാര്‍ഡുകള്‍ തപാലില്‍ കിട്ടിയില്ലെങ്കിലും കാര്‍ഡുകള്‍ ആരും അയക്കുന്നില്ലെന്ന നിഗമനത്തിലെത്താനാവില്ല. കഴിഞ്ഞ ദിവസം പള്ളുരുത്തിയിലെ ഒരു ചെറിയ കടയില്‍ പോയപ്പോള്‍ അവിടെ ധാരാളം ആശംസാ കാര്‍ഡുകള്‍ നിരത്തി വെച്ചിരിക്കുന്നു.  ആരും വാങ്ങിക്കാത്ത സാധനങ്ങള്‍ അവരങ്ങിനെ നിരത്തി വെച്ചു സ്ഥലം കളയില്ലല്ലോ.
    എനിക്കാദ്യം കിട്ടിയ ക്രിസ്മസ് കാര്‍ഡ് ആരുടേതാണെന്ന് ഓര്‍മയില്ല. പക്ഷേ, എന്നോട് ആദ്യമായി ഹാപ്പി ക്രിസ്മസ് പറഞ്ഞ വ്യക്തിയെ ഞാന്‍ ഓര്‍ക്കുന്നു.  നമ്മുടെ ജയരാജിന്റെ അച്ഛന്‍ പയസ്സു മാഷായിരുന്നു അത്.  വലിയവര്‍ വലിയവരോടു മാത്രം പറയുന്നതെന്നു ഞാന്‍ കരുതിയിരുന്ന മെറി ക്രിസ്മസ് എന്നോടു പറഞ്ഞു കക്ഷിയന്നെന്നെ ഞെട്ടിച്ചു കളഞ്ഞു.   

No comments:

Post a Comment