Tuesday, December 25, 2012

എവിടെ എന്റെ ക്രിസ്മസ് കാര്‍ഡ്?

    ദിവസവും ഒരോ കെട്ടു ക്രിസ്മസ് കാര്‍ഡുകളുമായി ഷഡന്‍ ചേട്ടനെന്ന ഞങ്ങളുടെ പോസ്റുമാന്‍ വരുന്ന ഒരു ക്രിസ്മസ് കാലമുണ്ടായിരുന്നു. ഇന്ന്  ഇമെയിലില്‍ പോലും വളരെ കുറച്ചു ക്രിസ്മസ് ആശംസകളേ വരുന്നുള്ളു. അവയെല്ലാം ഫെയ്സ്ബുക്കിലും എസ്.എം.എസ്സിലും കൂടെയായി.
    ഇത്തവണ ഔദ്യോഗിക ബന്ധങ്ങളുടെ പേരിലല്ലാത്ത ഒരൊറ്റ ആശംസാ കാര്‍ഡു മാത്രമേ തപാലില്‍ എത്തിയുള്ളു.  അതു പതിവു പോലെ ജയരാജിന്റേതായിരുന്നു.  ഗള്‍ഫിലേക്കുള്ളതപാല്‍ക്കൂലി അന്ന് എനിക്കു താങ്ങാവുന്നതിലും കൂടുതലായിരുന്നതിനാല്‍ പത്തു പതിനഞ്ചു കൊല്ലം മുന്‍പ് ദുബായിലേക്കു ജയരാജിനു ക്രിസ്മസ് കാര്‍ഡയക്കുന്നതു ഞാന്‍ നിര്‍ത്തിയതാണ്. എങ്കിലും ജയരാജ് ഇപ്പോഴും അതു തുടരുന്നത് വളരെ സന്തോഷം നല്‍കുന്നു.  ജയരാജിന്റെ കാര്‍ഡു പോലെ തന്നെ എനിക്കു കൃത്യമായി തപാലില്‍ മറ്റൊരു കാര്‍ഡു കൂടി ലഭിക്കുമായിരുന്നു.  ക്രിസ്മസിന്, പുതുവല്‍സരത്തിന്, എന്റെ ജന്മദിനത്തിന് പിന്നീട് എന്റെ വിവാഹ വാര്‍ഷികത്തിനും അതു കൃത്യമായി കിട്ടിക്കൊണ്ടിരുന്നു.  പക്ഷേ, അതിലെ വലിയൊരു തമാശ, അതാരയക്കുന്ന കാര്‍ഡാണെന്ന് എനിക്കറിയില്ലെന്നതാണ്.  കത്തുകളിലൊ മറ്റോ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഇംഗ്ളീഷ് കയ്യക്ഷരത്തില്‍ എഴുതിയ വിലാസം, പിന്നെ പേര് ഊഹിക്കാന്‍ കഴിയാത്ത ഇനത്തിലുള്ള നല്ലൊരു കയ്യൊപ്പും.  എന്നെ എന്നും അമ്പരപ്പിച്ചിരുന്ന ആ കാര്‍ഡുകള്‍ കുറച്ചു നാളായി കിട്ടുന്നേയില്ല.  ആ കാര്‍ഡയച്ചിരുന്ന വ്യക്തിയാരെന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ നിരവധി സാധ്യകളിലൂടെ വഴി തിരിച്ചു വിടാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു. 
    എനിക്കു പഴയതു പോലെ ക്രിസ്മസ് കാര്‍ഡുകള്‍ തപാലില്‍ കിട്ടിയില്ലെങ്കിലും കാര്‍ഡുകള്‍ ആരും അയക്കുന്നില്ലെന്ന നിഗമനത്തിലെത്താനാവില്ല. കഴിഞ്ഞ ദിവസം പള്ളുരുത്തിയിലെ ഒരു ചെറിയ കടയില്‍ പോയപ്പോള്‍ അവിടെ ധാരാളം ആശംസാ കാര്‍ഡുകള്‍ നിരത്തി വെച്ചിരിക്കുന്നു.  ആരും വാങ്ങിക്കാത്ത സാധനങ്ങള്‍ അവരങ്ങിനെ നിരത്തി വെച്ചു സ്ഥലം കളയില്ലല്ലോ.
    എനിക്കാദ്യം കിട്ടിയ ക്രിസ്മസ് കാര്‍ഡ് ആരുടേതാണെന്ന് ഓര്‍മയില്ല. പക്ഷേ, എന്നോട് ആദ്യമായി ഹാപ്പി ക്രിസ്മസ് പറഞ്ഞ വ്യക്തിയെ ഞാന്‍ ഓര്‍ക്കുന്നു.  നമ്മുടെ ജയരാജിന്റെ അച്ഛന്‍ പയസ്സു മാഷായിരുന്നു അത്.  വലിയവര്‍ വലിയവരോടു മാത്രം പറയുന്നതെന്നു ഞാന്‍ കരുതിയിരുന്ന മെറി ക്രിസ്മസ് എന്നോടു പറഞ്ഞു കക്ഷിയന്നെന്നെ ഞെട്ടിച്ചു കളഞ്ഞു.   

Thursday, December 20, 2012

കൊലപാതകം സഹിക്കാം; പക്ഷേ പുകവലിയെ ഞങ്ങള്‍ വെറുതെ വിടില്ല


പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. അതില്‍ പോലീസുകാര്‍ ഒരാളെ ക്രൂരമായി ഉരുട്ടിക്കൊല്ലുന്ന രംഗമുണ്ട്. ഉരുട്ടല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ പോലീസുകാരിലെ മൂപ്പന്‍ ടെന്‍ഷന്‍ കൂടിയിട്ട് ഒരു സിഗററ്റ് വലിക്കുന്നു.
ആ രംഗം വരുമ്പോള്‍ അതാ വരുന്നു ഒരു സാരോപദേശം...
പുകവലി ആരോഗ്യത്തിനു ഹാനികരം. ( അതായത് ഒരാളെ കസ്റഡിയില്‍ എടുത്ത് ഉരുട്ടുന്നത് ആരോഗ്യത്തിനു ഹാനികരമല്ല, പക്ഷേ പുകവലിക്കുന്നത് വലിയ ഹാനിയുണ്ടാക്കും.)
സിഗററ്റു വലിക്കുന്നതോ മദ്യപിക്കുന്നതോ ആയ രംഗങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ ഇങ്ങനെ എഴുതിക്കാണിക്കണമത്രെ.  ഇതിനു മുന്‍പ് അവരോഹണം കണ്ടപ്പോള്‍ അതിലും ഇങ്ങനെ മധുപാനം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് തമിഴില്‍ എഴുതിക്കാട്ടുന്നുണ്ട്.
എനിക്കപ്പോള്‍ തോന്നിയ സംശയമിതാണ്- തെറ്റു ചെയ്യുമ്പോള്‍ അതു തെറ്റാണെന്ന് എഴുതിക്കാട്ടുന്നതിന്റെ ഭാഗമായാണല്ലോ ഇങ്ങനെ പുകവലി ആരോഗ്യത്തിനു ഹാനികരമെന്നെഴുതി ആ സീനുകളുടെ ദൃശ്യഭംഗി നശിപ്പിക്കുന്നത്.  ആ നിലയ്ക്ക് പോലീസ് കസ്റഡിയിലെ ഉരുട്ടല്‍ രംഗത്തിനടിയില്‍ എന്തൊക്കെ എഴുതിക്കാട്ടണം?
1. പോലീസുകാരുടെ മൂന്നാം മുറ നിയമ വിരുദ്ധം.
2. നിയമ വിരുദ്ധമായി ഒരു വ്യക്തിയെ കസ്റഡിയില്‍ പാര്‍പ്പിക്കുന്നത് കുറ്റകരം.
3. പോലീസ് കസ്റഡിയിലുള്ള ഒരു വ്യക്തിയെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധം.
4. പ്രതിരോധത്തിനല്ലാതെ (അതും ഏറ്റവും കുറഞ്ഞ അളവില്‍) ബലപ്രയോഗം നടത്താന്‍ പോലീസിന് അവകാശമില്ല.
5. കൂട്ടം ചേര്‍ന്ന് ഒരു വ്യക്തിയെ ആക്രമിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റം.
6. ഉലക്ക കൊണ്ട് ഒരാളുടെ കാല്‍ മുതല്‍ തല വരെ ഉരുട്ടിയാല്‍ മരണം വരെ സംഭവിക്കാം.

ഇങ്ങനെ എഴുതാന്‍ പോയാല്‍ പോലീസ് കസ്റഡിയിലെ ഉരുട്ടലിനെതിരെ ഒരായിരം സാരോപദേശങ്ങള്‍ എഴുതാം.  സിനിമ സിനിമയും ജീവിതം ജീവിതവുമാണെന്നു മനസ്സിലാക്കിയാല്‍ പോരെ. അല്ലാതെ ഇങ്ങനെ എഴുതിക്കാണിക്കേണ്ട കാര്യമുണ്ടോ? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.  കസ്റഡിയില്‍ ഭീകരമായ ഉരുട്ടലിനു വിധേയമാകുന്ന വ്യക്തിക്കുണ്ടാകുന്നതിനേക്കാള്‍ വലിയ എന്ത് ആരോഗ്യ പ്രശ്നമാണ് പുകവലിയിലൂടെ ഉണ്ടാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
പൊതു സ്ഥലത്തും അല്ലാത്തിടത്തും പുകവലിക്കുന്നവര്‍ക്കെതിരെ പലപ്പോഴും അതിശക്തമായിത്തന്നെ പ്രതികരിക്കാറുള്ള എനിക്കീ സാരോപദേശം അരോചകമായിത്തോന്നി.

Wednesday, December 12, 2012

12-12-12 കഴിഞ്ഞു, ഇനി 8-8-88 വരാന്‍ മൂന്നു മാസം കൂടി മാത്രം

എല്ലാവരും 12-12-12 എന്ന ദിവസത്തെക്കുറിച്ചെഴുതുന്നു. അതിനെന്തെങ്കിലും മേന്‍മയുണ്ടോ എന്നറിയില്ല. ഇത്തരമൊരു ദിവസം (01-01-01) വീണ്ടും വരാന്‍ 89 വര്‍ഷം കൂടി കാത്തിരിക്കണമത്രേ.

 ഇംഗ്ളീഷ് കലണ്ടര്‍ പിന്തുടരുമ്പോഴാണ് 2101-ാം ആണ്ടു വരെ അതിനായി കാത്തിരിക്കേണ്ടി വരിക. മലയാളം കലണ്ടര്‍ പിന്തുടര്‍ന്നാല്‍ ആ പ്രശ്നമില്ല. കൊല്ലവര്‍ഷ കലണ്ടര്‍ പ്രകാരം ഇതേ രീതിയില്‍ എഴുതാന്‍ രസമുള്ള മറ്റൊരു ദിവസം ഉടനെ വരുന്നുണ്ട്. ഏറെയൊന്നും കാത്തിരിക്കേണ്ട. ഏതാണ്ട് മൂന്നു മാസവും പത്തു ദിവസവും കൂടി കാത്തിരുന്നാല്‍ മതി. ഇംഗ്ളീഷ് കലണ്ടര്‍ പ്രകാരം 2013 മാര്‍ച്ച് 22.  അപ്പോള്‍ കൊല്ല വര്‍ഷത്തിലെ  8-8-88 എന്ന ദിവസം വരും.

അതായത് കൊല്ലവര്‍ഷം 1188-ലെ എട്ടാം മാസത്തിലെ എട്ടാം ദിവസം. അതിനും 12-12-12 പോലെ യാതൊരു പ്രത്യേകതയും ഉണ്ടാകില്ല എന്നു മാത്രം. വേണമെങ്കില്‍ ഇമ്മിണി വല്യ ഒരു എട്ടാമിടം എന്നു നമുക്കതിനെ വിളിക്കാം. ഇന്ത്യയുടെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം മറ്റൊരു സവിശേഷതയും 8-8-88 വരുന്ന മാര്‍ച്ച് 22-നുണ്ട്,. ശകവര്‍ഷാരംഭ ദിനം കൂടിയാണ് 8-8-88 എന്ന 2013 മാര്‍ച്ച് 22.

Sunday, November 4, 2012

പട്ടിയെക്കൊന്നാല്‍ ബീഫാകുമോ?

      പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ എണ്ണം കുറഞ്ഞു എന്ന് പശ്ചിമ കൊച്ചിയിലുള്ളവര്‍ ആരും പറഞ്ഞു കേട്ടില്ല. പക്ഷേ, പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ എണ്ണം 60 ശതമാനത്തോളം കുറഞ്ഞെന്നും  കാണാതായ തെരുവു നായ്ക്കളെ മാട്ടിറച്ചിയില്‍ ചേര്‍ത്തു വില്‍ക്കാനായി ഉപയോഗിച്ചു എന്നുമാണ് ചില വാര്‍ത്തകള്‍ കണ്ടത്.  എന്നാല്‍ തെരുവു നായ്ക്കളുടെ ശല്യം ഈയിടെയായി വളരെ വര്‍ധിച്ചു എന്നാണു പള്ളുരുത്തിക്കാര്‍ പലരും പറയുന്നത്.  പ്രഭാത നടത്തത്തിനു പോകുന്ന പലരും പറയുന്ന പരാതിയാണിത്. ചിറക്കല്‍ ഭാഗത്തും കച്ചേരിപ്പടി സര്‍ക്കാര്‍ ആശുപത്രിയുടെ ഭാഗത്തുമെല്ലാം തെരുവു നായ്ക്കളുടെ എണ്ണം വളരെയേറെ വര്‍ധിച്ചിട്ടുണ്ടെന്നാണു പലരുടേയും പരാതി. (മനുഷ്യനെ നായ കടിച്ചാല്‍ അതു വാര്‍ത്തയല്ല എന്നു പണ്ടു ജേണലിസം ക്ളാസില്‍ പഠിപ്പിച്ചിട്ടുള്ളതു കൊണ്ടാകും പ്രഭാത നടത്തക്കാര്‍ക്കു നേരെയുള്ള നായ്ക്കളുടെ അതിക്രമമൊന്നും ഈ പത്രക്കാര്‍ വാര്‍ത്തയാക്കാത്തത്.)  എന്തിനേറെ പഴയ ദേശീയപാതയില്‍ കുമ്പളങ്ങി വഴിക്കു സമീപം അതിരാവിലെ ബസ്സു കാത്തൊന്നു നിന്നു നോക്കൂ. അപ്പോഴറിയാം പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ ശല്യം എത്ര ഭീകരമാണെന്ന്.
 ഇനി ഇതില്‍ നൂറോ ഇരുന്നൂറോ തെരുവു നായ്ക്കള്‍ ബീഫും മട്ടണുമെല്ലാം ആയി മാറിയോ എന്നറിയില്ല.  ഈ രണ്ടു പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടത് നഗരസഭയുടെ ആരോഗ്യ വകുപ്പാണെന്ന് തോന്നുന്നു.  തെരുവില്‍ നിന്നു പിടിച്ചതോ അല്ലാത്തതോ ആയ ഏതെങ്കിലും നായ്ക്കളെ മാട്ടിറച്ചിയോടു ചേര്‍ത്തു വില്‍ക്കാനായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കാന്‍ ചുമതലപ്പെട്ട ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയെന്ന് അനുമാനിക്കേണ്ടി വരും.  ആ വീഴ്ചയെക്കുറിച്ചെന്തെങ്കിലും കാര്യങ്ങള്‍ പുറത്തു വന്നാല്‍ അതു തെരുവു നായ്ക്കളുടെ ശല്യം കുറഞ്ഞെന്ന രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്താണെന്നു മനസ്സിലാകുന്നില്ല.  പ്രത്യേകിച്ച് പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ ശല്യം കുറഞ്ഞിട്ടില്ലാത്ത ഒരു സാഹചര്യത്തില്‍...
 അടുത്തിടെ പള്ളുരുത്തിയിലൂടെ നടക്കുമ്പോള്‍ വഴിയില്‍ രണ്ടു പേര്‍ സംസാരിച്ചു നിന്നിരുന്ന കാര്യം ഇതുമായി ബന്ധപ്പെട്ടതാണല്ലോ എന്നിപ്പോള്‍ തോന്നുന്നു.  ശ്വാനമാംസം വിശിഷ്ട ഭോജ്യമായി കണക്കാക്കുന്ന പ്രദേശത്തു നിന്നുള്ള ചിലര്‍ ജോലിക്കായി കൊച്ചിയില്‍ താമസിക്കുന്നുണ്ടത്രേ.  അവര്‍ വലിയൊരു പട്ടിയെ പിടിച്ചു കൊണ്ടു പോകുന്നുണ്ടായിരുന്നു.  അതു കറി വെച്ചു കഴിക്കാനായിരുന്നു എന്നാണത്രെ വഴി പോക്കര്‍ പറഞ്ഞു കൊണ്ടിരുന്നത്.  ഇതു പാകം ചെയ്യുന്നതിനെക്കുറിച്ച് ഏതോ ടിവി ചാനലില്‍ അടുത്തിടെ കാണുകയും ചെയ്തുവെന്നും അതാണു താനിത്ര ഉറപ്പിച്ചു കാര്യം പറയുന്നതെന്നും ഇവരിലൊരാള്‍ അവകാശപ്പെടുകയും ചെയ്തു.
 പട്ടിയിറച്ചി ഇഷ്ടപ്പെടുന്നവരാണു ഭക്ഷണത്തിനായി അവയെ കൊന്നതെങ്കില്‍ എന്താണാവോ തെറ്റ്? ലോകത്തിന്റെ പല ഭാഗങ്ങളിലും പട്ടിയിറച്ചി പ്രിയപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നവരുണ്ടല്ലോ.  അവര്‍ പട്ടിയെ ഭക്ഷണമാക്കുന്നതില്‍ എന്താണു തെറ്റ്?  കരിങ്കുരങ്ങിനേയോ കാട്ടു കോഴിയേയോ മലമ്പാമ്പിനേയോ ഒക്കെ കൊല്ലുന്നതു പോലെ പട്ടിയെക്കൊല്ലുന്നതു നിയമ വിരുദ്ധമാണോ എന്ന് അന്വേഷിച്ചു വേണം ഈ പരിപാടിക്ക് ഇറങ്ങിത്തിരിക്കാനെന്നു മാത്രം അല്ലെങ്കില്‍ ചിലപ്പോള്‍ പട്ടിയിറച്ചി തിന്നതു ദഹിക്കും മുന്‍പേ ഗോതമ്പുണ്ടയും കഴിക്കാന്‍ ഭാഗ്യമുണ്ടാകും.

Wednesday, October 24, 2012

ഹോ എന്തൊരു ബ്രേക്കിങ് ന്യൂസ്

മാരഡോണയുടെ കളി കാണാനായി എത്രയോ നാള്‍ ഞാന്‍ ഉറക്കം കളഞ്ഞിരിന്നിട്ടുണ്ട്.  മാരഡോണയോടന്നുണ്ടായിരുന്ന ആരാധന കൊണ്ടു മാത്രമാണു കണ്ണൂരിലെ സ്വര്‍ണക്കടയുടെ ഉദ്ഘാടനം ലൈവായി കാട്ടുന്ന ചാനലുകള്‍ ശ്രദ്ധിച്ചതും.
ഇതിന്റെ ബിസിനസ് സാധ്യതകള്‍ അറിയാവുന്നതു കൊണ്ടാണല്ലോ സ്വര്‍ണക്കടക്കാര്‍ മാരഡോണയെ ഉദാഘാടനത്തിനു കൊണ്ടു വരുന്നതും ചാനലുകള്‍ വാര്‍ത്തയെന്ന പോലെ തന്നെ അതിന്റെ പരസ്യം ലൈവായി കാണിക്കുന്നതും.
ഇവിടെയെല്ലാം പ്രൊഫഷണലിസം കാട്ടുന്ന മാര്‍ക്കറ്റിങ് വിദഗ്ദ്ധര്‍ ഇതു റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ക്കു പരിശീലനം കൊടുക്കാന്‍ മാത്രം മറക്കുന്നതെന്താണ്?
ലൈവ് പരസ്യത്തിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ ഏറ്റവും പുതിയ വിവരങ്ങളില്‍ ഏതാനും ചിലത്:  ...ഹോട്ടലില്‍ നിന്നു മാരഡോണ ഉടന്‍ പുറത്തിറങ്ങുമെന്നാണ് നമുക്ക് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം......അതാ മാരഡോണ എത്തിക്കഴിഞ്ഞു. അദ്ദേഹം കസേരയില്‍ ഇരിക്കാന്‍ പോകുകയാണ്.....
ഹോ എന്തൊരു ബ്രേക്കിങ് ന്യൂസ്.
മാരഡോണ അടിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യം തെറ്റി ഗോള്‍ പോസ്റിനും പത്തടി മുകളിലൂടെ പോയാല്‍ പോലും ഇത്ര വലിയ സംഭവമായി കമന്ററി കൊടുക്കില്ലായിരുന്നു.

Tuesday, October 23, 2012

ശതാവരിച്ചെടിയുടെ ജാതി

ആസ്പറാഗസ് എന്നാല്‍ ശതാവരി, അങ്ങനെ തന്നെയല്ലേ എന്ന സംശയം തീര്‍ക്കാനിന്നു രാവിലെ രണ്ടു ഡിക്ഷ്നറികള്‍ പരിശോധിച്ചു. എന്‍.ബി.എസ്. പുറത്തിറക്കിയ സി. മാധവന്‍ പിള്ളയുടെ ഡിക്ഷ്നറിയും ഡി.സി. പുറത്തിറക്കിയ ടി. രാമലിംഗം പിള്ളയുടെ ഡിക്ഷ്നറിയും പറയുന്നു, അതു ശതാവരിച്ചെടി തന്നെയെന്ന്. കേരളത്തിലെ ഏതോ ഒരു സ്ക്കൂളിലെ അധ്യാപികമാരുടെ കോട്ടിന്റെ നിറവുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണീ സംശയം.  അധ്യാപികമാരുടെ കോട്ടിനായി നിശ്ചയിച്ച നിറം പച്ചയല്ലെന്നും ആസ്പറാഗ് ആണെന്നും മാനേജുമെന്റ് പറഞ്ഞതായും വാര്‍ത്തയില്‍ കണ്ടു.  ഈ ആസ്പരാഗ് നിറവും പച്ച നിറവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണല്ലോ. (ഇളം മഞ്ഞയും പച്ചയും കലര്‍ന്ന ആസ്പറാഗസ് കല്ലിന്റെ നിറത്തില്‍ നിന്നാണല്ലോ ആസ്പറാഗ് നിറം വന്നത്. അതു കണ്ടാല്‍  മഞ്ഞയേക്കാള്‍ പച്ചയ്ക്കാണു കൂടുതല്‍ പ്രാധാന്യം തോന്നുക)
സ്ക്കൂള്‍ മാനേജുമെന്റിന്റെ വിശദീകരണം കേട്ടാല്‍ പച്ച നിറത്തിലുള്ള കോട്ടു ധരിക്കാന്‍ അധ്യാപികമാരോടു നിര്‍ദ്ദേശിച്ചാല്‍ തിരുത്താനാവാത്ത തെറ്റാണെന്നും അതിനു പകരം ആസ്പറാഗ് എന്ന കേട്ടാല്‍ എന്തു നിറമെന്ന് ആര്‍ക്കും മനസ്സിലാകാത്തതും കണ്ടാല്‍ വിവരദോഷികള്‍ക്കു പച്ചയെന്നു തോന്നുകയും ചെയ്യുന്ന നിറത്തിലുള്ള കോട്ടു ധരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതു ന്യായവും എന്നല്ലേ തോന്നുക?
ഇവിടെ നിറത്തിനല്ല, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു കുറഞ്ഞതു സ്ക്കൂള്‍ മാനേജുമെന്റെങ്കിലും മറക്കുന്നു.  കെ.ഇ.ആര്‍. എന്ന കേരള വിദ്യാഭ്യാസ ചട്ടങ്ങളോ ബാധകമായ മറ്റു നിയമങ്ങളോ ചട്ടങ്ങളോ അധ്യാപികമാരുടെ (ഇപ്പോള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പുരുഷ പ്രജകളായ അധ്യാപകരുടേയും) വസ്ത്രധാരണ രീതിയെക്കുറിച്ച് എന്താണു പറയുന്നതെന്നാണു നോക്കേണ്ടത്.  അടുത്ത കാലം വരെ അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതു നിയമ വിരുദ്ധമാണെന്ന (ഒപ്പം സദാചാര വിരുദ്ധവും ആണെന്ന) തെറ്റിദ്ധാരണ കേരള സമൂഹത്തിനുണ്ടായിരുന്നല്ലോ.  അധ്യാപികമാര്‍ക്കു ചുരദാര്‍ ധരിച്ചും പഠിപ്പിക്കാമെന്നൊരു സര്‍ക്കാര്‍ ഉത്തരവു വന്നതോടെയാണതു മാറിയത്. അതിന്റെ ബലത്തില്‍ ചുരിദാറും സാരിയുമെല്ലാം മാറി മാറി ധരിച്ച് അധ്യാപികമാര്‍ സ്ക്കൂളുകളിലെത്തുന്നുണ്ട്. ആ യുക്തിയനുസരിച്ചു ചിന്തിച്ചാല്‍ വനിതാ പോലീസുകാരെപ്പോലെയോ  ഓട്ടോ ഡ്രൈവര്‍മാരെപ്പോലെയോ നഴ്സുമാരെപ്പോലെയോ അധ്യാപകര്‍ക്കു യൂണിഫോം ബാധകമല്ല. (അധ്യാപകര്‍ക്ക് വാഷിങ് അലവന്‍സു ലഭിക്കുന്നുമില്ലല്ലോ)
അധ്യാപകര്‍ക്കു യൂണിഫോം ബാധമകല്ലെന്നു ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചെന്നേയുള്ളു. നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ അവര്‍ക്കു യൂണിഫോം ബാധകമാണോ എന്നു പരിശോധിക്കാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധ്യതയുണ്ട്.  അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം.
ഇനി അധ്യാപകര്‍ക്ക് യൂണിഫോം ബാധകമാണെന്നു കരുതുക.  അങ്ങനെയെങ്കില്‍ അതു പച്ചയായാ ല്‍ എന്താണു കുഴപ്പം?  പട്ടാളക്കാര്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനെ ആരും എതിര്‍ക്കാറില്ലല്ലോ? മിലിട്ടറി പച്ച എന്നു കേട്ടിട്ടില്ലേ? അതു വെറും പച്ചയല്ലെന്നും ആസ്പറാഗോ അതു പോലെ മനുഷ്യനു മനസ്സിലാകാത്ത മറ്റെന്തോ പേരുള്ള നിറമാണെന്നും പറഞ്ഞു കൊണ്ട് ആരെങ്കിലും വന്നതായി ഇതുവരെ കേട്ടിട്ടില്ല.  പറഞ്ഞു പറഞ്ഞ്  റെയില്‍വേ സ്റേഷനില്‍ വീശുന്ന കൊടി പച്ചയല്ല, ആസ്പറാഗസ് ആണെന്നു പറയുമോ ഇവരെല്ലാം?
അധ്യാപികമാരുടെ കോട്ടിന്റെ പച്ച നിറത്തിനു പിന്നാലെ പായുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നാം മറക്കുന്ന മറ്റു ചില വസ്തുതകളുണ്ട്.  പച്ചയല്ല, ആസ്പറാഗസാണു കോട്ടിന്റെ നിറമെന്നു മാനേജുമെന്റ് പറയുമ്പോള്‍ എന്താണു നാം മനസ്സിലാക്കുന്നത്? ആ മാനേജുമെന്റ് നിയമിച്ച അധ്യാപകരില്‍ ചിലര്‍ക്കെങ്കിലും നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ലെന്നല്ലേ? അല്ലെങ്കില്‍ മാനേജുമെന്റിനു തെറ്റി എന്നു കരുതേണ്ടി വരും.  അതിലും പ്രധാനപ്പെട്ട ചോദ്യം, അധ്യാപകര്‍ക്കെന്തിനാണ് സാരിയുടെ മുകളില്‍ ഒരു കോട്ടെന്നതാണ്.  സാരിയുടുത്ത അധ്യാപകരെ  ഇഷ്ടപ്പെടാത്ത ചില വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചതിനെത്തുടര്‍ന്നാണു കോട്ടു വേണമെന്ന തീരുമാനമുണ്ടായതെന്നും വാര്‍ത്തയില്‍ കാണുന്നു.  ആ സ്ക്കൂളിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നിലവാരത്തെക്കുറിച്ചറിയാന്‍ ഇതിലേറെ എന്തെങ്കിലും വേണോ?  ഇനി കുട്ടികള്‍ക്ക് എന്തെങ്കിലും തെറ്റു പറ്റിയാല്‍ തന്നെ അതു തിരുത്തിക്കൊടുക്കേണ്ടത് അധ്യാപകരും സ്ക്കൂള്‍ അധികൃതരുമല്ലേ? അല്ലാതെ എന്തോ കമന്റുകളുടെ പേരില്‍ സ്ക്കൂളിലെ പതിവു രീതികളെല്ലാം മാറ്റിക്കളയുകയാണോ വേണ്ടത്?  ഏതെങ്കിലും അധ്യാപികയുടെ വിരല്‍ത്തുമ്പിനെക്കുറിച്ചാണീ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചതെങ്കില്‍ ഇവര്‍ എന്തു ചെയ്തേനേ?
കേവലം കമന്റടിയില്‍ വീണു തകര്‍ന്നു പോകാന്‍ മാത്രം ദുര്‍ബലരല്ല സ്ത്രീകളെന്നു അധ്യാപകരേയും മാനേജുമെന്റിനേയും ആദ്യം പഠിപ്പിക്കണം. അധ്യാപകരെ എന്നല്ല, ആരേയും കമന്റടിക്കുന്നതു ശരിയല്ലെന്നു വിദ്യാര്‍ത്ഥികളേയും പഠിപ്പിക്കണം. വിദ്യാര്‍ത്ഥികളെ മാന്യമായി വളര്‍ത്തുകയെന്നത് അധ്യാപകരുടേയും മാനേജുമെന്റിന്റേയും ചുമതല കൂടിയാണെന്നും അവരറിയണം. അല്ലാതെ ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ പഠിപ്പിക്കുന്നതില്‍ ഒതുങ്ങുന്നതല്ല അധ്യാപകരുടെ ജോലി.  ഇതോടൊപ്പം ഏതു വസ്ത്രവും വളരെ മാന്യമായും ഏറ്റവും വൃത്തികെട്ട രീതിയിലും ധരിക്കാമെന്നു മാനേജുമെന്റിനേയും പഠിപ്പിക്കണം.
ഇതിനിടയിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്റെ മനസ്സിലുണ്ട്, എന്താണീ ശതാവരിച്ചെടിയുടെ ജാതി?  അതിനു പച്ചയോടാണോ മഞ്ഞയോടാണോ കൂടുതല്‍ അടുപ്പം?


Saturday, October 13, 2012

സിങ്കംപെട്ടിയിലെ രാജകൊട്ടാരത്തില്‍


ഇന്നു സിങ്കം പെട്ടി ഗ്രാമത്തിലൂടെയുള്ള യാത്രക്കിടെ രസകരമായൊരു അനുഭവം. ഇലക്ട്രിക് പോസ്റിനും ഉയരത്തിലായുള്ള മതില്‍ കണ്ട് അന്വേഷിച്ചപ്പോള്‍ അതു സിങ്കം പെട്ടിയിലെ രാജായുടെ പാലസാണെന്നു നാട്ടുകാര്‍ പറഞ്ഞു. എന്തായാലും കണ്ടു കളയാമെന്നു കരുതി ചെല്ലുമ്പോള്‍ ആറു മണി വരെയേ രാജായെ കാണാനാവൂ അത്രേ. ലുങ്കിയും ചുളുങ്ങിയ ഷര്‍ട്ടുമിട്ട ദ്വാര പാലകനെ മണിയടിച്ചു പാലസില്‍ കയറി എല്ലാം ഓടിച്ചൊന്നു കണ്ടു. അവിടെ ഓഫിസ് മേശയ്ക്കു മുകളില്‍ കിടന്ന കത്തിലെ വിലാസം നോക്കുമ്പോള്‍ 'രാജാ ഓഫ് സിങ്കം പെട്ടി'ക്കുള്ള കത്താണ് കിടക്കുന്നത്. അപ്പോള്‍ സംഗതി ശരിയാണ് രാജാവു തന്നെ ഇവിടെ താമസം. ഇത്ര ചെറിയ പ്രദേശത്തിനു മാത്രമായി ഒരു രാജാവ്. അപ്പോള്‍ ഇന്ത്യയില്‍ രാജഭരണക്കാലത്ത് എത്ര ലക്ഷം, അല്ല എത്ര കോടി രാജാക്കന്‍മാരുണ്ടായിരുന്നിരിക്കണം?
ലോഡ് ഷെഡ്ഡിങിനിടെ ആ കൊട്ടാരത്തില്‍ മാത്രം വെളിച്ചമുണ്ട്. സംസാരിക്കുന്നതൊന്നും കേള്‍ക്കാനാവാത്തത്ര ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ജനറേറ്ററാണവിടെ വെളിച്ചം നല്‍കുന്നത്. അനുമതി വാങ്ങി മാത്രമേ അകത്തു പ്രവേശിക്കാവൂ എന്ന മുന്നറിയിപ്പു ബോര്‍ഡിനോടു ചേര്‍ന്നു  മറ്റൊരു ചെറിയ ബോര്‍ഡു കൂടിയുണ്ട്- സന്ദര്‍ശനാനുമതി ആറു മണി വരെ മാത്രം.
ഇനിയെന്തെങ്കിലും കാണാനാവുമോ എന്നു ചോദിച്ചപ്പോള്‍, ഇരുട്ടായില്ലേ ഒന്നും കാണാനാവില്ലെന്ന മറുപടി വന്നതും രണ്ടും കല്‍പ്പിച്ചൊരു ചോദ്യമങ്ങു തൊടുത്തു വിട്ടു- എനിക്കിന്നു രാത്രി ഇവിടെ താമസിക്കാനാവുമോ? മറുപടി കേട്ടു ഞെട്ടിയതു ഞാനാണ്. ആയിരത്തി ഇരുന്നൂറു രൂപയാകും. എ.സി. ബംഗ്ളായുണ്ട്. അത്ര വാടക നല്‍കാന്‍ ഞാന്‍  തയ്യാറാകില്ലെന്നോര്‍ത്തായിരിക്കണം, ഒരു ദിവസത്തേക്കാണ് ആയിരത്തി ഇരുന്നൂറു രൂപയെന്ന് കക്ഷി കൂടുതല്‍ വ്യക്തമാക്കി. ഓരോ മണിക്കൂറിലും കറണ്ടു പോകുന്നതും ഓരോ നിമിഷത്തിലും നൂറു കണക്കിനു കൊതുകുകള്‍ വിരുന്നു വരുന്നതുമായ ലോഡ്ജു മുറിയുടെ വാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ലാഭമാണല്ലോ എന്നതായിരുന്നു എന്റെ ചിന്ത. വാടകയൊക്കെ ശരി, ഭക്ഷണം എന്തൊക്കെ കിട്ടും എന്നു ചോദിക്കുമ്പോഴാണ് പ്രശ്നം. പച്ച വെള്ളം മാത്രമേ കിട്ടൂ. ഒരു ചായ പോലും കിട്ടാന്‍ ആ പരിസരത്തൊന്നും മാര്‍ഗ്ഗമില്ല. അതിനൊക്കെ ആറേഴു കിലോമീറ്റര്‍ താണ്ടി അടുത്ത ടൌണില്‍ പോകണം.  ഭക്ഷണം കിട്ടിയില്ലെങ്കില്‍ പിന്നെ രാജകൊട്ടാരത്തിനെന്തു പ്രസക്തി? രണ്ടു മൂന്നു ദിവസമായി അനുഭവിക്കുന്ന ഭക്ഷണപ്രശ്നം ഇന്നു രാത്രിയെങ്കിലും ഒഴിവാക്കാമെന്ന പ്രതീക്ഷ അങ്ങനെ തകര്‍ന്നു.

Wednesday, August 22, 2012

എസ്.എം.എസ്സില്ലാതെ എന്ത് ഓണം?


ഓരോ ഉല്‍സവ കാലത്തും ആരയച്ചതെന്നു പോലും അറിയാത്ത ഒട്ടനവധി ആശംസാ സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. സ്ഥിരം ബന്ധപ്പെടുന്നവരുടേതാണു സന്ദേശമെങ്കില്‍ പേരെഴുതിയില്ലെങ്കിലും കുഴപ്പമില്ലെന്നു പറയാം. പക്ഷേ, മുന്‍പൊരിക്കല്‍ പോലും സംസാരിക്കുകയോ സന്ദേശമയക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ പേരെഴുതാതെ ആശംസാ സന്ദേശമയക്കുന്നത് ഒട്ടും ശരിയല്ല. ഇത്തരം പല സന്ദേശങ്ങളും ഫോര്‍വേഡു ചെയ്യപ്പെടുന്ന മഹദ്വചനങ്ങളടങ്ങിയതും ഒട്ടും തന്നെ ആത്മാര്‍ത്ഥത ഇല്ലാത്തതുമായിരിക്കുമെന്നതാണ് അടുത്ത പ്രശ്നം.  എന്തായാലും ഒരു മൊബൈല്‍ ഫോണില്‍ നിന്നു ദിവസം പരമാവധി അഞ്ചു സന്ദേശങ്ങളേ അനുവദിക്കൂ എന്ന  നിലവിലെ നിയന്ത്രണം വളരെ വലിയൊരു തെരഞ്ഞെടുപ്പിനാവും വഴി വെക്കുക. എനിക്കു സ്ഥിരം ആശംസാ സന്ദേശമയക്കുന്ന സുഹൃത്തുക്കളില്‍ എത്ര പേരാണ് ഏറ്റവും അടുത്ത അഞ്ചു പേരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തുക എന്ന് കാണാന്‍ കാത്തിരിക്കുകയാണു ഞാന്‍.

ഫോര്‍വേഡു ചെയ്യപ്പെടുന്ന ആശംസാ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് മറ്റൊന്നു കൂടി: കഴിഞ്ഞ തവണ ഒരു സ്ത്രീയുടെ ആശംസാ സന്ദേശം ലഭിച്ചു. അതിലുമുണ്ടായിരുന്നു നിറയെ മഹദ് വചനങ്ങള്‍. പക്ഷേ, അതിനടിയില്‍ സസ്നേഹം  സ്വന്തം പ്രകാശ് എന്നു കൂടിയുണ്ടായിരുന്നു. കക്ഷി തനിക്കു ലഭിച്ച ആശംസാ സന്ദേശം ഫോര്‍വേഡു ചെയ്തപ്പോള്‍ അതു തനിക്കയച്ച പ്രകാശിന്റെ പേരു മാറ്റാന്‍ മറന്നു പോയതായിരുന്നു സംഭവം.

Thursday, August 16, 2012

കുത്തുപാളയെടുക്കുന്ന താരങ്ങള്‍

 സാമാന്യം നല്ല രീതിയില്‍ ജീവിച്ചിരുന്ന ചിലരെങ്കിലും വളരെ വേഗത്തില്‍ കടക്കെണിയിലാകുന്നതിന്റെ വാര്‍ത്തകള്‍ ഇടയ്ക്കൊക്കെ കേള്‍ക്കാറുണ്ട്. സെലബ്രിറ്റികളുമായി ബന്ധപ്പെട്ടാണിതെങ്കില്‍ ഏറെ വാര്‍ത്താ പ്രാധാന്യവും ലഭിക്കും.  സാമ്പത്തികാസൂത്രണത്തിന്റെ കാര്യത്തില്‍ വരുത്തുന്ന അലംഭാവം ഒന്നു മാത്രമാണു പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുന്നത്. ഇന്നു ലഭിക്കുന്ന അതേ രീതിയിലോ അതിലേറെയോ വരുമാനം വരും നാളുകളിലും ലഭിച്ചു കൊണ്ടേയിരിക്കും എന്നവര്‍ വിശ്വസിച്ചു പോകും. അതിനിടെ പുതിയ എന്തെങ്കിലും പ്രൊജക്ടുകള്‍ ആരംഭിക്കുമ്പോള്‍ അതിലുള്ള റിസ്ക്കിനെക്കുറിച്ച് അറിയാമെങ്കിലും ആ റിസ്ക്ക് ഉണ്ടായാല്‍ എങ്ങനെ മറി കടക്കും എന്ന കാര്യത്തില്‍ പ്രായോഗികമായ ആലോചനയൊന്നും അവര്‍ക്കുണ്ടാകില്ല.

Saturday, June 16, 2012

നൂറിന്റെ പ്രശ്നങ്ങള്‍


    അടുത്തിടെ കേരളത്തില്‍ വെച്ച്, കൃത്യമായി പറഞ്ഞാല്‍ എറണാകുളത്തു വെച്ച് പൊലിസില്‍ ഒരു വിവരം വിളിച്ചറിയിക്കേണ്ട സാഹചര്യമുണ്ടായി. വേറൊന്നും ആലോചിക്കേണ്ടതില്ലല്ലോ. കയ്യിലിരുന്ന മൊബൈല്‍ എടുത്ത് 100 ഡയല്‍ ചെയ്തു. കിട്ടുന്നില്ല. എന്തെങ്കിലും നെറ്റ് വര്‍ക്ക് തകരാറായിരിക്കുമെന്നു കരുതി. നാലഞ്ചു തവണയായപ്പോള്‍ മനസ്സിലായി 100 എന്ന നമ്പറിലേക്ക് ഫോണ്‍ പോകില്ലെന്ന്.
എന്തായാലും കയ്യിലുള്ള തമിഴ്നാട് നമ്പറില്‍ നിന്നായി അടുത്ത ശ്രമം. അതും കിട്ടുന്നില്ല. ഇനി കൂടെയുള്ള സുഹൃത്തിന്റെ മറ്റൊരു മൊബൈല്‍  കമ്പനിയുടെ കണക് ഷനില്‍ നിന്നായി ശ്രമം. തഥൈവ.  അദ്ദേഹത്തിന്റെ തന്നെ മറ്റൊരു മൊബൈലില്‍ നിന്നു മറ്റൊരു ശ്രമം നടത്തി നോക്കി 100 ഡയല്‍ ചെയ്യുന്നതിനു പകരം 101 ഡയല്‍ ചെയ്തു നോക്കി. ഭാഗ്യം ബെല്ലടിക്കുന്നുണ്ട്. പക്ഷേ പല തവണ റിംഗ് പോയ ശേഷവും എടുക്കുന്നില്ല.
    പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ചില മൊബൈല്‍ കമ്പനികളില്‍ നിന്നു മാത്രമേ 100 ഡയല്‍ ചെയ്താല്‍ എപ്പോഴും കൃത്യമായി കണക് ഷന്‍ ലഭിക്കൂ. മറ്റു ചില കമ്പനികളുടെ കണക് ഷനില്‍ നിന്നാണെങ്കില്‍ ചില സ്ഥലങ്ങളില്‍ 100 ഡയല്‍ ചെയ്താല്‍ ലഭിക്കും. എല്ലാ മൊബൈലുകളിലും നിന്നു പൊലിസിനെ വിളിക്കണമെങ്കില്‍ ഏതെങ്കിലും സ്റേഷന്റെ ലാന്റ് ലൈന്‍ സംഘടിപ്പിച്ചു വിളിച്ചാല്‍ തീര്‍ച്ചയായും കിട്ടും. അല്ലെങ്കില്‍ ഹൈവേ പൊലിസോ അതു പോലെ ഏതെങ്കിലും മൊബൈല്‍ നമ്പറോ ഉള്ളവരെ വിളിക്കണം.
എന്തെങ്കിലും അത്യാവശ്യ സാഹചര്യത്തില്‍ പൊലിസിനെ വിളിക്കേണ്ടി വരുന്നവര്‍ക്ക് ഇത്തരം നമ്പറുകളൊന്നും കൈവശമിലെങ്കില്‍  എന്തു ചെയ്യും?

Monday, April 23, 2012

അക്ഷയ ത്രിതീയയെ വിമര്‍ശിക്കുന്നത് വിവരദോഷികളും അസൂയക്കാരും മാത്രം

കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയയ്ക്ക് അര ഗ്രാം സ്വര്‍ണം വാങ്ങിയതിന്റെ ഗുണഫലങ്ങള്‍ സ്വപ്നം കണ്ടതിനും അപ്പുറമായിരുന്നു. എന്തിനാണിതെക്കുറിച്ചു പറയുന്നതെന്നോ? ഈ വര്‍ഷത്തെ അക്ഷയ ത്രിതീയ അടുത്തു വന്നതോടെ അതിനെ വിമര്‍ശിച്ച് എത്രയേറെ പേരാണു രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. അവരുടെ വായടപ്പിക്കാന്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ലോകത്തെ അറിയിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ് ഇവയെല്ലാം എഴുതാമെന്നു വെച്ചത്.
കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയ നാളില്‍ വളരെ തിരക്കുള്ള ഒരു കടയില്‍ പോയാണു ഞാന്‍ അര ഗ്രാമിന്റെ ഒരു സ്വര്‍ണ നാണയം വാങ്ങിയത്. എനിക്കു തന്നെ യാതൊരു വിശ്വാസവും ഇല്ലാതെയാണതു വാങ്ങിയത്. എങ്കിലും എല്ലാവരും പറയുന്നതല്ലേ, ഒന്നു വാങ്ങിക്കളയാം എന്നു കരുതി അര ഗ്രാം വാങ്ങുകയായിരുന്നു. അതു വരെ വീട്ടില്‍ ഒരു തരി സ്വര്‍ണം പോലും ഉണ്ടായിരുന്നില്ല. അത്ര ദയനീയ അവസ്ഥയായിരുന്നു അവിടെ.
അല്‍ഭുതമെന്നു പറയട്ടെ, മിക്കവാറും നിങ്ങള്‍ വിശ്വസിക്കില്ല. അക്ഷയ ത്രിതീയ നാളില്‍ ആരോടും പറയാതെ അല്‍പ്പം പണം കൊണ്ടു പോയി അര ഗ്രാം സ്വര്‍ണവുമായി വീട്ടില്‍ എത്തിയപ്പോഴുണ്ട്, ഭാര്യ ഒരു ഗ്രാമിന്റെ ഒരു തനി തങ്ക നാണയവുമായി വീട്ടിലേക്കു വരുന്നു. ഭാഗ്യം കടന്നു വരാന്‍ തുടങ്ങുകയാണെന്ന് അപ്പോഴും എനിക്കു മനസ്സിലായില്ലായിരുന്നു. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എനിക്ക് അന്നു തന്നെ അതിന്റെ ഇരട്ടി അളവില്‍ തനി തങ്കം കിട്ടുകയെന്നു പറഞ്ഞാല്‍ അനുഗ്രഹം തന്നെയല്ലേ? അന്നെനിക്കതിന്റെ ശക്തി മനസ്സിലാക്കാനായില്ല. പക്ഷേ, വീണ്ടും അനുഭവങ്ങള്‍ എന്നെ തേടിയെത്തി.
ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ബാങ്ക് ലോക്കര്‍ തുറക്കാന്‍ പോയപ്പോള്‍ യാദൃശ്ചികമായി ബ്രാഞ്ച് മാനേജര്‍ വന്ന് എന്നോട് പറയുകയാണ്, ഇപ്പോള്‍ പണം കൊടുക്കാതെ സ്വര്‍ണ നാണയം വാങ്ങാനുള്ള പുതിയ പദ്ധതി അന്നു ലോഞ്ചു ചെയ്യുകയാണെന്ന്. ആദ്യ ദിനം തന്നെ ഞാന്‍ പത്തു പവന്റെ നാണയങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കി. നോക്കണേ, ഭാഗ്യം വന്ന വരവ്. അര പവനില്‍ നിന്ന് പതിനൊന്നര പവനിലേക്ക് വെറും ഒരു മാസം മാത്രം.
അങ്ങനെയിരിക്കുമ്പോഴാണ് ക്ളബ്ബിലേക്കു പോകും വഴി പ്രമുഖ ജുവല്ലറിയുടെ പുതിയ ബ്രാഞ്ചിനു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്യേണ്ടി വന്നത്. എന്തായാലും അവിടെ ഒന്നു കയറി നോക്കിയപ്പോള്‍ പുതിയ നിരവധി ഓഫറുകള്‍. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നു കൊണ്ടു വന്ന കുറേ പുതിയ പീസുകളുണ്ടത്രേ. അതും വാങ്ങി കുറെയെണ്ണം. നോക്കൂ. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എന്റെ വീട്ടില്‍ ഇപ്പോള്‍ എത്രത്തോളം സ്വര്‍ണമായി എന്ന്.
ഇതിനു മുന്‍പുള്ള രണ്ട് അക്ഷയ ത്രിതീയ നാളുകളിലും രാവിലെ തന്നെ കടയില്‍ പോയി സ്വര്‍ണം വാങ്ങിയപ്പോഴും എനിക്ക് ഇതേ പോലെ ഐശ്വര്യം
അടിവെച്ചടി വെച്ച് കയറുന്ന അനുഭവങ്ങളാണുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് അക്ഷയ ത്രിതീയ നാളില്‍ രണ്ടു പവന്‍ സ്വര്‍ണം വാങ്ങിയ എനിക്ക് സര്‍ക്കാര്‍ ലോട്ടറിയുടെ സ്വര്‍ണ സമ്മാനം തന്നെയാണു ലഭിച്ചത്. അക്ഷയ ത്രിതീയ നാളില്‍ സ്വര്‍ണം വാങ്ങാന്‍ എന്റെ അയല്‍വാസിയോടും അന്നു ഞാന്‍ പറഞ്ഞിരുന്നു. വിശ്വാസമില്ലാത്ത ആ കക്ഷി എന്നെ പരിഹസിച്ചു. കിട്ടേണ്ടതവനു കിട്ടുകയും ചെയ്തു. അവന്‍ ഒരു ലോട്ടറി ടിക്കറ്റെടുക്കാനായി പുറത്തിറങ്ങിയ ദിവസമാണ് ആ ലോട്ടറി വിവാദം ഉണ്ടാകുകയും കേരള സര്‍ക്കാര്‍ കുറെ ലോട്ടറികള്‍ നിര്‍ത്തലാക്കുകയും ചെയ്തത്.
എന്തായാലും അക്ഷയ ത്രിതീയയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എനിക്ക് ഐശ്വര്യങ്ങളുടെ കാലം തന്നെയായിരുന്നു. സ്വര്‍ണ നാണയങ്ങള്‍ ഓരോ ദിവസവും എന്ന പോലെ വാരിക്കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് റിസര്‍വ്വ് ബാങ്കിന്റെ ലോട്ടറി എനിക്കു കിട്ടിയത്. സ്വര്‍ണ നാണയങ്ങള്‍ പണയം വെക്കാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഇനി അവ തല്‍ക്കാലത്തേക്ക് എന്നെ വിട്ടു പോകില്ലെന്ന് ഉറപ്പായി. പണയം വെക്കാന്‍ ചെന്നാല്‍ ബാങ്കുകാരും ഫിനാന്‍സുകാരും എടുക്കില്ല. വില്‍ക്കാമെന്നു കരുതിയാല്‍ അതു വിറ്റവരാരും തിരിച്ചെടുക്കില്ല. വല്ല ജുവല്ലറിയിലും ചെന്നാല്‍ അവരതു മാറ്റി മാലയോ വളയോ അരഞ്ഞാണമോ ആക്കി തരും. പണിക്കൂലിയും കൈമാറ്റ കൂലിയും വാങ്ങമെന്നു മാത്രം. എന്തായാലും തല്‍ക്കാലം ഈ ഐശ്വര്യമെല്ലാം ഇനി എന്റെ കയ്യില്‍ തന്നെ ഇരിക്കും.
കഴിഞ്ഞ ദിവസം ഇവിടെ അടുത്തൊരിടത്തു കള്ളന്‍ കയറി. സേഫെല്ലാം പൊളിച്ചിട്ടും ആ കള്ളന്‍ അതിലുണ്ടായിരുന്ന സ്വര്‍ണ നാണയങ്ങളൊന്നും എടുത്തില്ലത്രേ. കാരണം, ഗൃഹനാഥന്‍ ത്രിതീയ നാളില്‍ വാങ്ങിയതായിരുന്നു അവയെല്ലാം. നല്ല നാള്‍ നോക്കാതെ വാങ്ങിയിരുന്ന ഒരു ചെറിയ മോതിരം അതിന്റെയെല്ലാം കൂട്ടത്തിലൂണ്ടായിരുന്നു. അതു മാത്രം കള്ളന്‍ എടുത്തു കൊണ്ടു പോയത്രെ. ഈ അനുഭവം അറിയുമ്പോഴെങ്കിലും ഈ അവിശ്വാസികള്‍ പഠിക്കുമോ ആവോ?
എന്തായാലും നാളെ രാവിലെ തന്നെ പത്തു കടകളില്‍ പോയി സ്വര്‍ണ നാണയങ്ങള്‍ വാങ്ങാന്‍ ഞാനും എന്റെ കുടുംബവും തയ്യാറായിരിക്കുകയാണ്. വിശ്വാസമുണ്ടെങ്കില്‍ നിങ്ങളും നാളെ രാവിലെ തന്നെ പോയി ഒരു സ്വര്‍ണ നാണയമെങ്കിലും വാങ്ങൂ. അതിന്റെ ഗുണം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും.

Wednesday, April 4, 2012

കടത്തില്‍ നിന്നു കര കയറാന്‍

കടുത്ത സാമ്പത്തിക പരീക്ഷണങ്ങള്‍ നിറഞ്ഞ വര്‍ഷമായിരുന്നു കടന്നു പോയത്. എന്നാല്‍ വരാനിരിക്കുന്നത് പ്രതീക്ഷയുടെ നാളുകളാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും പുതിയ സാമ്പത്തിക വര്‍ഷത്തിലെങ്കിലും മെച്ചപ്പെട്ട ഒരു സാമ്പത്തികാസൂത്രണവും സാമ്പത്തിക മാനേജുമെന്റും നടപ്പാക്കുന്നതിന് ഇപ്പോഴേ തയ്യാറാടുക്കുന്നതു നന്നായിരിക്കും. കാരണം കഴിഞ്ഞ വര്‍ഷം അടിക്കടിയുണ്ടായാ പലിശ നിരക്കിലെ വര്‍ദ്ധന സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതിയാകെ പരുങ്ങലിലാക്കിയിരുന്നു.
ഏതെങ്കിലുമിനത്തില്‍ ഒരു ബാങ്ക് വായ്പയെങ്കിലും എടുത്തിട്ടില്ലാത്തവരിന്ന് വളരെ ചുരുക്കമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് മൂന്നു ശതമാനമെങ്കിലും പലിശ നിരക്കിലെ വര്‍ദ്ധന അനുഭവിച്ചറിഞ്ഞ ഇക്കൂട്ടര്‍ എങ്ങനെയെങ്കിലും തങ്ങളകപ്പെട്ട ഈ കടക്കെണിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗ്ഗമന്വേഷിക്കുകയാണിപ്പോള്‍. ആഗോള സാമ്പത്തിക സ്ഥിതിഗതികള്‍ പഴയ പടിയിലെത്താന്‍ കുറച്ചു കാലം പിടിക്കും. അതു കൊണ്ടു തന്നെ മോശമവസ്ഥ മുന്നില്‍ കണ്ട് അല്‍പ്പം കരുതല്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

Saturday, March 17, 2012

സംസാരിക്കുവാന്‍ ഭാഷ ആവശ്യമാണോ?

ഏതാനും ദിവസം മുന്‍പ് ഓഫിസില്‍ എന്റെ മുറിയിലിരുന്ന് അത്യാവശ്യമായി ഒരു റിപ്പോര്‍ട്ടു തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ശങ്കരനും കുമാറും അപ്പുറത്തെ മുറിയിലിരുന്നു പരസ്പരം ഗെറ്റൌട്ട് അടിക്കുന്നു. ആദ്യം ഞാന്‍ അതു ഗൌനിച്ചില്ല. കുട്ടികളൊന്നുമല്ലല്ലോ, പ്രായപൂര്‍ത്തിയായവരും ജോലിക്കാരുമാണല്ലോ- സ്വയം തര്‍ക്കം തീര്‍ത്തേക്കുമല്ലോ എന്നു വിചാരിച്ചു. എന്തായാലും മൂന്നാം തവണയും പരസ്പരം ഗെറ്റൌട്ട് അടിക്കുമ്പോള്‍ ഇടപെടാതിരിക്കുന്നതെങ്ങനെ. പതിയെ മുറിക്കു പുറത്തു ചെന്നപ്പോള്‍ രണ്ടു പേരും നല്ല ജോളിയായി നിന്നു വീണ്ടും ഗെറ്റൌട്ടടി തുടരുകയാണ്.
കാര്യമെന്തെന്ന് അന്വേഷിക്കുമ്പോഴാണു സംഗതി മനസ്സിലാകുന്നത്. ഭക്ഷണം കഴിക്കാനായി അടുത്തുള്ള മണികണ്ഠന്‍ ഹോട്ടലില്‍ പോകണോ അതോ രുചി ഹോട്ടലില്‍ പോകണോ എന്നു ചര്‍ച്ച ചെയ്യുകയാണു രണ്ടു പേരും. എന്തായാലും പുറത്തു പോയ ശേഷം തീരുമാനിക്കാം. ഇപ്പോള്‍ പുറത്തു പോകാം എന്നതിന്റെ ഇംഗ്ളീഷ് ഗെറ്റൌട്ട് എന്നാണെന്ന് അവര്‍ രണ്ടു പേരും എവിടെയോ നോക്കി കണ്ടു പിടിച്ചിരുന്നു. ആഗ്യ ഭാഷയ്ക്കു പകരം ഇംഗ്ളീഷ് പ്രയോഗിക്കുകയായിരുന്നു അവര്‍.
കുമാര്‍ ബീഹാറില്‍ നിന്നു വന്ന് അടുത്തിടെ ജോലിയില്‍ പ്രവേശിച്ചതാണ്. ഭോജ്പൂരിയാണ് നന്നായി അറിയാവുന്ന ഭാഷ. ഹിന്ദി പഠിച്ചു വെച്ചിട്ടുണ്ട്. തമിഴും മലയാളവും കേട്ടാല്‍ ഒരേ ഭാഷ തന്നെയല്ലേ എന്നു ചോദിക്കും. ശങ്കരനാണെങ്കില്‍ തമിഴല്ലാതെ മറ്റൊരു ഭാഷയും വശമില്ല. ഇപ്പോള്‍ രണ്ടു പേരും ഇംഗ്ളീഷിലാണു പരസ്പരം സംസാരിക്കുന്നത്. രണ്ടു പേര്‍ക്കും ഇംഗ്ളീഷ് അറിയില്ലെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ. ഇവരുടെ ഗെറ്റൌട്ട് കേട്ടപ്പോള്‍ നിത്യ ചൈതന്യ യതി ഗെറ്റൌട്ട് ഓഫ് ഇറ്റിനെക്കുറിച്ച് എഴുതിയതാണ് ഓര്‍മ്മ വന്നത്. അദ്ദേഹത്തിന്റെ ആതിഥേയന്‍ ഗെറ്റൌട്ട് ഓഫ് ഇറ്റ് എന്നു പറഞ്ഞപ്പോള്‍ തന്നെ പുറത്താക്കുകയാണെന്നു കരുതി യതി താമസ സ്ഥലം വിട്ടു പുറത്തു പോയി രാത്രി തണുപ്പത്തിരുന്നു. പിറ്റേന്നാണത്രേ യതിക്കു കാര്യം മനസ്സിലായത്.
ഇടക്കൊക്കെ കുമാറും ശങ്കരനും ചേര്‍ന്ന് എന്റെ മുറിയിലേക്കു വരും. ആശയ വിനിമയത്തിനിടയിലെ ആശയക്കുഴപ്പം തീര്‍ക്കാനായി. ഒരാള്‍ തമിഴിലും മറ്റേയാള്‍ ഭോജ്പൂരി കലര്‍ന്ന ഹിന്ദിയിലും എന്നോടു സംസാരിച്ച ശേഷം അടുത്തയാള്‍ക്കു വേണ്ടി അതു തര്‍ജുമ ചെയ്യാനാവശ്യപ്പെടും. തമിഴും ഭോജ്പൂരിയും അറിയാത്ത ഞാനതു രണ്ടു പേര്‍ക്കും വേണ്ടി പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യും! ഏതു ഭാഷയിലാണു ഞാന്‍ സംസാരിക്കുന്നതെന്നു മാത്രം ചോദിക്കരുത്.
ഇതെല്ലാം കേട്ട് സംസാരിക്കാന്‍ ഭാഷയെന്തിന് എന്ന ചോദ്യവുമായി ഇരിക്കുമ്പോഴാണ് തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്ന ഡയാനയുടെ കഥ അറിഞ്ഞത്. ഡയാന ഒരു ബന്ധുവിനോടൊപ്പം തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പോയതാണ്. ബന്ധു
ബിസിനസ് തിരക്കുകളിലായപ്പോള്‍ അവിടെയുള്ള ചിലരുമായി ഡയാന വാചകമടിച്ചു സമയം കളഞ്ഞു. ഡയാനക്കാണെങ്കില്‍ മലയാളത്തിനു പുറമേ അറിയാവുന്നത് ഇംഗ്ളീഷ് മാത്രം. ഈ ഇംഗ്ളീഷുമായി പോയാല്‍ ലോകത്തെവിടെയും പിടിച്ചു നില്‍ക്കാമെന്നായിരുന്നു ഡയാന കരുതിയിരുന്നത്. അവിടെയുള്ളവര്‍ ഇംഗ്ളീഷിന്റെ എ ബി സി ഡി പോലും അറിയാത്തവരാണെന്നറിഞ്ഞിട്ടും ഡയാന പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ആംഗ്യഭാഷയും പണ്ടു സ്ക്കൂളില്‍ പഠിച്ച നൃത്തവുമെല്ലാം പയറ്റി ഒരു ലാപ്പ്ടോപ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെടുവാന്‍ ഡയാനയ്ക്കു കഴിഞ്ഞു.
ഇന്റര്‍നെറ്റില്‍ പോയി ചില ട്രാന്‍സുലേഷന്‍ സൈറ്റുകളെടുത്തായി ഡയാനയും തദ്ദേശവാസികളും തമ്മിലുള്ള സംസാരം. ഡയാനയ്ക്കു പറയാനുള്ളത് ഓണ്‍ലൈന്‍ ട്രാന്‍സുലേഷന്‍ സൈറ്റില്‍ അടിച്ചു കൊടുക്കും. അതു പോര്‍ച്ചുഗീസ്, സ്പാനീഷ് ഭാഷകളിലേക്കു മാറ്റി അവിടെയുള്ളവര്‍ മനസ്സിലാക്കും. തിരിച്ച് പറയാനുള്ളത് അതേ രീതിയില്‍ തന്നെ അവര്‍ ഇംഗ്ളീഷിലേക്കും മാറ്റും. ഒടുവില്‍ എന്തു സംഭവിച്ചെന്നോ? സംസാരം ബിസിനസിലേക്കു തിരിഞ്ഞു. ബ്രസീലില്‍ നിന്നു ലക്ഷങ്ങളുടെ ബിസിനസ് ഓര്‍ഡറുമായാണ് ഡയാന വിനോദയാത്രയും കഴിഞ്ഞ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുപയോഗിച്ച് കയറ്റുമതി അധിഷ്ഠിത ബിസിനസ് തകര്‍ത്തു മുന്നേറുന്നു. ഈ ബിസിനസിനെക്കുറിച്ചു തന്നെ കുറേ ഏറെ പറയാനുണ്ട്. പക്ഷേ, ഞാനുമായി തീവ്ര പ്രണയത്തിലുള്ളൊരു ജേണലിസ്റ് അതേക്കുറിച്ചൊരു സ്റോറി പ്ളാന്‍ ചെയ്യുന്നതിനാല്‍ അതേക്കുറിച്ചെഴുതുന്നില്ല.
ഭാഷയറിയാതെ സംസാരിക്കുന്നത് എന്തായാലും ഡയാനയുടെ അനുഭവത്തിലൂടെയല്ല ഞാന്‍ ആദ്യമായി അറിഞ്ഞത്. കുസാറ്റില്‍ എന്നെ ജപ്പാനീസ് 'ഭാഷ പഠിപ്പിക്കാന്‍ ശ്രമിച്ച' പീറ്റര്‍ സാങ് ജപ്പാനില്‍ പോയ കഥകളുടെ കൂട്ടത്തിലും ഇങ്ങനെയൊന്നു കേട്ടിരുന്നു. അക്കാലത്ത് എന്തായാലും നെറ്റും മൊബൈലുമൊന്നുമില്ലാതിരുന്നതിനാല്‍ ഓണ്‍ലൈന്‍ ട്രാന്‍സുലേഷന്‍ സൈറ്റുകളുടെ കാര്യം ആലോചിക്കുക പോലും ചെയ്യേണ്ടി വന്നില്ല. വിദേശികളായ ഇന്ത്യക്കാരും ചൈനക്കാരുമെല്ലാം ഒരുമിച്ചായിരുന്നു അവിടെ താമസം. ചൈനക്കാര്‍ക്ക് ഇംഗ്ളീഷുമറിയില്ല ജാപ്പനീസുമറിയില്ല. പീറ്റര്‍ സാങ് അടക്കമുള്ള ഇന്ത്യക്കാര്‍ക്കു ചൈനീസുമറിയില്ല. പക്ഷേ ജാപ്പനിസറിയാം. അതുണ്ടോ ചൈനക്കാര്‍ക്കു ദഹിക്കുന്നു. ഒടുവിലവര്‍ കണ്ടുപിടിച്ചു. ജാപ്പനീസ് ചിത്ര ലിപിയായ കാഞ് ഞ്ചിയും ചൈനീസ് ചിത്ര ലിപിയും ഏതാണ്ട് ഒന്നു തന്നെ. അതായത് ചായ കുടിക്കാം എന്നു ജാപ്പാനീസ് ചിത്ര ലിപിയില്‍ എഴുതിയാല്‍ ചൈനീസ് ചിത്ര ലിപിയില്‍ ചായ കുടിക്കാം എന്ന് എഴുതുമ്പോള്‍ ലഭിക്കുന്ന 'ചിത്രങ്ങള്‍' തന്നെയാണു ലഭിക്കുക! ആനന്ദ ലബ്ദിക്കിനിയെന്തു വേണം? മെസ്സിലേക്കു പോകുമ്പോള്‍ കുറച്ചു കടലാസും പേനയും എടുത്താല്‍ ചൈനക്കാരുമായുള്ള ആശയവിനിമയം ഓക്കേ. പക്ഷേ, സംസാരിക്കാമെന്നു വെച്ചാല്‍ സ്വാഹാ.

Sunday, February 26, 2012

മാന്ദ്യകാലത്തെ വരവു ചെലവു കണക്കുകള്‍

ഏതാനും വര്‍ഷം മുന്‍പ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയ കാലം നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടോ? സാമ്പത്തിക മാന്ദ്യമെന്നത് പുസ്തകങ്ങളിലും മറ്റും മാത്രം കാണുന്ന എന്തോ ഒന്നാണെന്നും യഥാര്‍ത്ഥ ലോകത്ത് അവയൊന്നും ഉണ്ടാകാനേ പോകുന്നില്ല എന്നായിരുന്നു സാമ്പത്തിക ശാസ്ത്രം പഠിച്ചവര്‍ പോലും അതുവരെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നത്. മാന്ദ്യത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയപ്പോഴോ? അതൊക്കെ വന്‍ ശക്തികളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നും നമ്മെപ്പോലുള്ള സാധാരണക്കാരെയൊന്നും ബാധിക്കില്ല എന്നുമായി ചിന്ത. ഒടുവില്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ അതിന്റെ ആഘാതങ്ങള്‍ ഏറ്റു തുടങ്ങിയപ്പോഴാണ് സംഗതി സത്യമാണെന്നു പലര്‍ക്കും മനസ്സിലായത്. വന്‍ ബിസിനസുകാര്‍ക്കു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവര്‍ക്കും അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്നതാണു സത്യം.
എന്തൊക്കെയായാലും മാന്ദ്യത്തിന്റെ ഫലമായി ക്രിയാത്മകമായ ഒരു മാറ്റമുണ്ടായി. ചെലവിന്റെ കാര്യത്തില്‍ യാതൊരു യാഥാര്‍ത്ഥ്യ ബോധവുമില്ലാതെ മുന്നോട്ടു പോയിരുന്ന പുതിയ തലമുറയുടെ ആ ചിന്താഗതിക്ക് ഒരു മാറ്റം വരുത്താന്‍ മാന്ദ്യത്തിനു കഴിഞ്ഞു. വരവിനനുസരിച്ച് മാത്രം ചെലവിടണം എന്നത് ആര്‍ക്കും പ്രത്യേകിച്ചു പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമല്ല. പക്ഷേ, നമ്മുടെ യുവ തലമുറ കഴിഞ്ഞ കുറെ നാളുകളായി എങ്ങനെയായിരുന്നു മുന്നോട്ടു നീങ്ങിയിരുന്നത്? വരവിനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാത്ത രീതിയില്‍ ഒഴിവാക്കാനാവുന്ന കാര്യങ്ങള്‍ക്കു പോലും നിയന്ത്രണമില്ലാതെ ചെലവിട്ടായിരുന്നു അവര്‍ മുന്നേറിയിരുന്നത്.
ഇതിനെല്ലാം എവിടെ നിന്നു പണം ലഭിക്കുന്നു എന്നു ചിന്തിച്ചാല്‍.......
വായ്പ നല്‍കാന്‍ ഒരു മടിയുമില്ലാതെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്യൂ നില്‍ക്കുകയായിരുന്നല്ലോ. ഇവ പ്രയോജനപ്പെടുത്തിയവര്‍ പലരും എങ്ങനെ തിരിച്ചടക്കും എന്നു ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. എന്തായാലും വരവിന് അനുസൃതമായി മാത്രം ചെലവഴിക്കുക എന്നത് ഇന്നു യുവ തലമുറയും അംഗീകരിച്ചു കഴിഞ്ഞു. വളരെ അത്യാവശ്യമെങ്കില്‍ മാത്രം വായ്പകള്‍ക്കു പിന്നാലെ പോകുക എന്നതാണിന്ന് പലരുടേയും ചിന്താഗതി.



സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ചുവടുവെയ്പ്പാണ് ഇങ്ങനെ വരവിന് അനുസൃതമായി മാത്രം ചെലവു നടത്തുന്ന ശീലം. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ എന്നാവും ningngaള്‍ ഇപ്പോള്‍ ചോദിക്കുക. കയ്യില്‍ പണമുണ്ടങ്കിലല്ലേ ചെലവു നടത്താനാവൂ എന്നും ചോദിച്ചേക്കാം. ശരിയാണ്. പക്ഷേ, ഇവിടെ നാം പലപ്പോഴും മനസ്സിലാക്കാതെ പോകുന്ന മറ്റൊരു വശമുണ്ട്.
വരവിനനുസരിച്ചു മാത്രം ചെലവു നടത്താന്‍ തങ്ങള്‍ മിടുക്കരാണ് എന്നാവും പലരുടേയും വിശ്വാസം. ഹൃസ്വകാലാടിസ്ഥാനത്തിലെ ചെലവുകളുടെ കാര്യത്തില്‍ ഇതു ശരിയുമായിരിക്കും. എന്നാല്‍ കൂടുതല്‍ പ്രധാനപ്പെട്ട ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോഴോ? ആരും അതു ചെയ്യാറില്ല എന്നതാണു സത്യം. ഇനി അങ്ങനെ വിലയിരുത്തിയാല്‍ പലരുടേയം പാളിച്ചകള്‍ കണ്ടെത്താനും കഴിയും.
വായ്പകളുടെ കാര്യത്തിലാണ് പലര്‍ക്കും അബദ്ധം സംഭവിക്കുന്നത്. ഹൌസിങ് ലോണ്‍ അടക്കമുള്ള വായ്പകള്‍ക്കായി വരുമാനത്തിന്റെ 50 ശതമാനം വരെ മാറ്റി വെക്കാമെന്നു പലരും ചിന്തിക്കും. അതിലത്ര തെറ്റുമില്ലല്ലോ. പക്ഷേ, വരും വര്‍ഷങ്ങളിലെക്കാര്യമോ? ഇപ്പോഴുള്ള ബാധ്യതകളാവില്ല നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ സ്ക്കൂളില്‍ പഠിക്കുന്ന മക്കള്‍ക്ക് പ്രൊഫഷണല്‍ കോളേജിലെത്തുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ചെലവുകള്‍ എത്രയെന്ന് ഊഹിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ശമ്പളത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഇന്‍ക്രമെന്റ് ആ വര്‍ദ്ധിച്ച ചെലവിനെ നേരിടാന്‍ പര്യാപ്തമാകില്ല. അവയെക്കെല്ലാം വേണ്ടി പിന്നീട് മറ്റു വായ്പകള്‍
അന്വേഷിക്കേണ്ടി വരും. അവ തിരിച്ചടക്കുന്നതെങ്ങിനെ? ഇതേക്കുറിച്ചെല്ലാം കണക്കു കൂട്ടല്‍ നടത്തിയിട്ടു വേണം ഇപ്പോള്‍ ഒരു ഭവന വായ്പ തേടാന്‍.
അതു പോലെ തന്നെയാണ് വീട്ടുപകരണങ്ങളും മറ്റും വാങ്ങുന്ന കാര്യം. പത്തു മാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ തവണകളായി അടച്ചു തീര്‍ക്കാവുന്ന രീതിയില്‍ പലരും ഇവയെല്ലാം വാങ്ങും. വരുന്ന മൂന്നു നാലു മാസം അല്‍പ്പം അഡ്ജസ്റു ചെയ്ത് കൂടുതല്‍ പണം ഇവയുടെ തിരിച്ചടവിനായി കണ്ടെത്താമെന്ന കണക്കു കൂട്ടലായിരിക്കും പലര്‍ക്കും ഉണ്ടാകുക. എന്നാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതു സാധ്യമാകില്ല. ഫലമോ? ബാധ്യതകള്‍ വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും.
വരവിനനുസരിച്ച് ചെലവഴിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ നിങ്ങളറിയാതെ തന്നെ അട്ടിമറിക്കാന്‍ വായ്പകള്‍ക്കു കഴിയും എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇക്കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ കൈക്കൊണ്ടാല്‍ പിന്നീടുള്ള സാമ്പത്തിക ആസൂത്രണം വളരെ എളുപ്പമായിരിക്കും. വീണ്ടും ഒരു മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കു പ്രസക്തി ഏറുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ

Saturday, February 4, 2012

ഇന്‍ഷൂറന്‍സ് പുതുക്കല്‍ കഠിനമെന്നയ്യാ...

ഇന്‍ഷൂറന്‍സ് പുതുക്കല്‍ കഠിനമെന്നയ്യാ...
ഒരു മോട്ടോര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാന്‍ എത്ര ബുദ്ധിമുട്ടണം? പ്രശ്നങ്ങളൊന്നുമില്ലാത്ത റിന്യൂവല്‍ ആണെങ്കില്‍ ഒരു മിനിറ്റ് അല്ലെങ്കില്‍ ഒരു മൌസ് ക്ളിക്കിനുള്ള സമയം എന്നൊക്കെയാണോ നിങ്ങള്‍ വിശ്വസിക്കുന്നത്? ഞാനും അങ്ങനെയാണു കരുതിയിരുന്നത്. കഴിഞ്ഞ ദിവസം മോട്ടോര്‍ സൈക്കിള്‍ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ ദേശീയ ബോധമുള്ള പൊതു മേഖലാ കമ്പനിയുടെ കത്തു വന്നപ്പോള്‍ തുടങ്ങി പീഡനം അനുഭവിക്കല്‍. ദശലക്ഷക്കണക്കിനു വീര നായകര്‍ക്കു ഇരുചക്രവാഹനം വിറ്റഴിച്ചു മുന്നേറുന്ന കമ്പനിയുടെ ബൈക്കു തന്നെയാണ് ഇന്‍ഷൂറന്‍സ് പുതുക്കപ്പെടാനായിട്ടുള്ളത്. വാഹന നിര്‍മാതാക്കള്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ഇന്‍ഷൂറന്‍സ് പോളിസിയാണ് വാഹനം വാങ്ങിയപ്പോള്‍ എടുത്തിരുന്നത്. റിന്യൂവല്‍ നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ പ്രീമിയം അടച്ചേക്കാമെന്നു കരുതി അടക്കേണ്ട തുക എത്രയെന്നു നോക്കി. എങ്ങുമില്ല. ഇനി ഇതൊക്കെ കണക്കു കൂട്ടി എടുക്കുവാന്‍ എനിക്കെന്താ ഇന്‍ഷൂറന്‍സ് ഓഫിസിലാണോ പണി എന്നൊക്കെ ആലോചിച്ച് ആ കത്തിലുള്ള നമ്പറില്‍ വിളിച്ചു.
മോട്ടോര്‍ സൈക്കിള്‍ ഡീലറുടെ ഓഫിസിന്റെ നമ്പറായിരുന്നു അത്. നീണ്ട കാത്തിരിപ്പിനു ശേഷം 'ബന്ധപ്പെട്ട സെക് ഷനില്‍' ഫോണ്‍ ഘടിപ്പിച്ചു! ഇരുപതാം നൂറ്റാണ്ടില്‍ ടെലഫോണ്‍ എന്‍ക്വയറിയില്‍ വിളിക്കുമ്പോഴായിരുന്നു ഇത്രയേറെ വിരസത മുമ്പ് അനുഭവിച്ചിട്ടുള്ളത്. ഒടുവിലെത്തിയ കഠിനഭാഷിണി വാഹന ഉടമയുടെ പേരും നാളുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം കല്‍പ്പിച്ചതെന്താണെന്നോ- നേരിട്ടു വരണം. അല്ല, ചെക്ക് അയച്ചാല്‍ പോരേ എന്നു ചോദിച്ചപ്പോള്‍ മറുപുറത്തു കേട്ടത് സൌജന്യമായി പോളിസി പുതുക്കി തരുമോ എന്നോ മറ്റോ ആണെന്നു തോന്നുന്നു. അല്ലെങ്കില്‍ ഇത്ര കഠിനമായി നേരിട്ടു വന്നേ തീരൂ എന്നു വീണ്ടും കല്‍പ്പിക്കില്ലായിരുന്നല്ലോ.
എന്തായാലും വാഹന ഇന്‍ഷൂറന്‍സ് കാലാവധി കഴിയും മുന്‍പ് അതു പുതുക്കേണ്ടതിനാല്‍ വാഹന ഡീലറുടെ ഓഫിസിലേക്കു നേരിട്ടു ചെന്നു. ഇന്‍ഷൂറന്‍സ് അടക്കുന്നതിനുള്ള കൌണ്ടര്‍ തേടിപ്പിടിച്ചു ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരിലാരുടേയോ ബന്ധു ആശുപത്രിയിലായപ്പോള്‍ ഉണ്ടായ ആനുഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. അതു കഴിഞ്ഞപ്പോള്‍ എന്റെ റിന്യൂവല്‍ നോട്ടീസ് വാങ്ങി കീബോര്‍ഡില്‍ എന്തോ ഒക്കെ അമര്‍ത്താന്‍ തുടങ്ങി. പഴയ റോജ സിനിമയില്‍ എന്തോ രഹസ്യങ്ങള്‍ ഡീ കോഡ് ചെയ്യുന്ന സീനാണ് ഓര്‍മ്മ വന്നത്.
അതിനിടയില്‍ മറ്റൊരു ജോലിക്കാരന്‍ പയ്യന്‍ വന്നു. കക്ഷിയുടെ സ്മാര്‍ട്ട് ഫോണിലെ വീഡിയോ കാണാതിരിക്കുന്നതെങ്ങിനെ? ഇതിനിടയില്‍ ചെക്ക് പേയ്മെന്റ് നടത്താമോ എന്നൊക്കെ ചോദിച്ച് അവരെ ശല്യപ്പെടുത്തിയ എന്നെ എന്തു പേരിട്ടാണു വിളിക്കേണ്ടത്? എന്തായാലും ആറാമത്തെ തവണ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ റിന്യൂവല്‍ നോട്ടീസ് വാങ്ങിയ ജീവനക്കാരി കരുണ കാട്ടി- എന്നെയൊന്നു നോക്കി.
എന്തായാലും എനിക്കൊരു മറുപടി തരൂ എന്നു പറഞ്ഞപ്പോള്‍-ഞങ്ങള്‍ കാഷ് മാത്രമേ വാങ്ങൂ എന്നായി. എന്തായാലും പണം തന്നേക്കാം. പക്ഷേ,
എന്താണു നിങ്ങള്‍ ചെക്ക് സ്വീകരിക്കാത്തത് എന്ന് എനിക്കു പറഞ്ഞു തരാന്‍ നിങ്ങള്‍ക്കു ബാധ്യതയുണ്ടെന്നു ശക്തമായി പറഞ്ഞപ്പോള്‍, മോട്ടോര്‍ ഇന്‍ഷൂറന്‍സ് അങ്ങനെയാണ് പണം മാത്രമേ സ്വീകരിക്കൂ എന്നായി. കാറടക്കം വീട്ടിലെ മറ്റു വാഹനങ്ങള്‍ക്ക് ഇതു വരെ ചെക്കാണല്ലോ നല്കുന്നത്. മാരുതിയുടെ ഡീലര്‍ കൃത്യമായി ചെക്കു സ്വീകരിച്ച് പോളിസി റിന്യൂ ചെയ്തു തരുന്നുമുണ്ടല്ലോ. ഇതെല്ലാം ചൂണ്ടിക്കാട്ടിയപ്പോള്‍, ഞങ്ങള്‍ എന്തായാലും ചെക്കു സ്വീകരിക്കില്ല എന്നായി കടും പിടുത്തം. 'ശരി, നിങ്ങള്‍ ചെക്കു സ്വീകരിക്കണമെന്നൊരു നിര്‍ദ്ദേശം നിങ്ങളുടെ സ്ഥാപനത്തിനു നല്‍കാന്‍ എനിക്കാഗ്രഹമുണ്ട്. അതിന് എന്താണു ചെയ്യേണ്ടത' എന്നു ചോദിച്ചപ്പോള്‍ പരിഹാസത്തോടെയുള്ള നോട്ടമായിരുന്നു മറുപടി കിട്ടിയത്.
'നിങ്ങള്‍ എന്തെങ്കിലും പ്രതികരിക്കൂ, എനിക്കു വേറെ പണിയൊന്നുമില്ലാഞ്ഞിട്ടല്ല നിങ്ങള്‍ക്കു മുന്നില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിക്കുന്നത്' എന്ന് അല്‍പ്പം മുഖം കറുപ്പിച്ചു പറഞ്ഞപ്പോള്‍, 'ങാ, കേട്ടു' എന്നായി. കസ്റമറോട് എങ്ങനെ മോശമായി പെരുമാറാം എന്നു ലൈവ് ഡെമോ കാട്ടിക്കൊണ്ടിരുന്ന ആ പെണ്‍കുട്ടി ഒടുവില്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഞങ്ങളോടു മുകളില്‍ നിന്നു പറയുന്നതല്ലേ ഞങ്ങള്‍ക്കു ചെയ്യാനാവൂ. അതു തന്നെയാണല്ലോ ഞാനും ആവശ്യപ്പെട്ടത്, എന്റെ നിര്‍ദ്ദേശം പരിഗണിക്കാന്‍ കഴിവുള്ള, അല്ലെങ്കില്‍ പരാതികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ആരെയെങ്കിലും കാണിച്ചു തരൂ എന്നായി ഈ പാവം കസ്റമര്‍.
'എടാ...' സ്നേഹപുരസ്സരമുള്ള കിളിക്കൊഞ്ചലോടെയാണെങ്കിലും ഈ കസ്റമറെ എടാ എന്നൊക്കെ വിളിക്കുന്നോ എന്നൊക്കെ ആലോചിച്ചു കൊണ്ടിരിക്കെ വീണ്ടും വന്നു എടാ വിളി. 'എടാ, ആ സിമിയെ ഒന്നു കാണിച്ചു കൊടുക്കടാ' എന്ന കൊഞ്ചല്‍ വീണ്ടും വന്നു. അപ്പോഴാണു മനസ്സിലായത്, സഹപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടതായിരുന്നു അത്. സിമിയാണ് പരാതികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥ എന്നു തോന്നുന്നു. എന്തായാലും ആ എടന്‍ എന്നെ സിമിയുടെ അടുത്തേക്കല്ല, ക്യാഷ് കൌണ്ടറിലേക്കാണു കൊണ്ടു പോയത്. പണവുമടച്ച് പോളിസിയും വാങ്ങി ഞാനെന്തായാലും തിരിച്ചു പോന്നു. കാരണം വെറുമൊരു ഇന്‍ഷൂറന്‍സ് റിന്യൂവല്‍ പ്രീമിയം അടക്കാനായി അര ദിവസത്തെ ലീവും ആവശ്യത്തിലേറെ സമയവും ചെലവഴിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്ന സമയത്ത് മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാമല്ലോ.
ഇതൊക്കെ സ്വകാര്യ മേഖലയിലെ ഒരു ഓഫിസിന്റെ കാര്യം. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രതികരണം എങ്ങനെയാവുമെന്നറിയാന്‍ വിളിച്ചു നോക്കി. നാലു നമ്പറുകള്‍ തന്നിട്ടുണ്ട്. തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഒടുവില്‍ ഒരാളെ കിട്ടി. കക്ഷിക്ക് ഹിന്ദി മാത്രമേ അറിയൂ. ഒടുവില്‍ ഹോള്‍ഡു ചെയ്യിച്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ കട്ടായി. പിന്നെ നാലോ അഞ്ചോ തവണ വിളിച്ചിട്ടും ഒരു മറുപടിയുമില്ല.

ഗുണപാഠം: പൊതുമേഖലയായാലും സ്വകാര്യ മേഖലയായാലും ജോലിക്കെടുക്കുന്നവര്‍ക്കു നല്ല പരിശീലനം കൊടുത്തില്ലെങ്കില്‍ കസ്റമര്‍ക്കു
കഷ്ടകാലം തന്നെയായിരിക്കും.
മാര്‍ക്കറ്റ് ലീഡറീണെങ്കിലും ഇത്തരം അനുഭവങ്ങളാണു കസ്റമര്‍ക്കുണ്ടാകുന്നതെങ്കില്‍ അടുത്ത തവണ ഇതേ കമ്പനിയിലേക്കു വരാന്‍ രണ്ടല്ല, പത്തോ ഇരുപതോ തവണ ആലോചിക്കും.