Wednesday, October 24, 2012

ഹോ എന്തൊരു ബ്രേക്കിങ് ന്യൂസ്

മാരഡോണയുടെ കളി കാണാനായി എത്രയോ നാള്‍ ഞാന്‍ ഉറക്കം കളഞ്ഞിരിന്നിട്ടുണ്ട്.  മാരഡോണയോടന്നുണ്ടായിരുന്ന ആരാധന കൊണ്ടു മാത്രമാണു കണ്ണൂരിലെ സ്വര്‍ണക്കടയുടെ ഉദ്ഘാടനം ലൈവായി കാട്ടുന്ന ചാനലുകള്‍ ശ്രദ്ധിച്ചതും.
ഇതിന്റെ ബിസിനസ് സാധ്യതകള്‍ അറിയാവുന്നതു കൊണ്ടാണല്ലോ സ്വര്‍ണക്കടക്കാര്‍ മാരഡോണയെ ഉദാഘാടനത്തിനു കൊണ്ടു വരുന്നതും ചാനലുകള്‍ വാര്‍ത്തയെന്ന പോലെ തന്നെ അതിന്റെ പരസ്യം ലൈവായി കാണിക്കുന്നതും.
ഇവിടെയെല്ലാം പ്രൊഫഷണലിസം കാട്ടുന്ന മാര്‍ക്കറ്റിങ് വിദഗ്ദ്ധര്‍ ഇതു റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ക്കു പരിശീലനം കൊടുക്കാന്‍ മാത്രം മറക്കുന്നതെന്താണ്?
ലൈവ് പരസ്യത്തിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ ഏറ്റവും പുതിയ വിവരങ്ങളില്‍ ഏതാനും ചിലത്:  ...ഹോട്ടലില്‍ നിന്നു മാരഡോണ ഉടന്‍ പുറത്തിറങ്ങുമെന്നാണ് നമുക്ക് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം......അതാ മാരഡോണ എത്തിക്കഴിഞ്ഞു. അദ്ദേഹം കസേരയില്‍ ഇരിക്കാന്‍ പോകുകയാണ്.....
ഹോ എന്തൊരു ബ്രേക്കിങ് ന്യൂസ്.
മാരഡോണ അടിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യം തെറ്റി ഗോള്‍ പോസ്റിനും പത്തടി മുകളിലൂടെ പോയാല്‍ പോലും ഇത്ര വലിയ സംഭവമായി കമന്ററി കൊടുക്കില്ലായിരുന്നു.

Tuesday, October 23, 2012

ശതാവരിച്ചെടിയുടെ ജാതി

ആസ്പറാഗസ് എന്നാല്‍ ശതാവരി, അങ്ങനെ തന്നെയല്ലേ എന്ന സംശയം തീര്‍ക്കാനിന്നു രാവിലെ രണ്ടു ഡിക്ഷ്നറികള്‍ പരിശോധിച്ചു. എന്‍.ബി.എസ്. പുറത്തിറക്കിയ സി. മാധവന്‍ പിള്ളയുടെ ഡിക്ഷ്നറിയും ഡി.സി. പുറത്തിറക്കിയ ടി. രാമലിംഗം പിള്ളയുടെ ഡിക്ഷ്നറിയും പറയുന്നു, അതു ശതാവരിച്ചെടി തന്നെയെന്ന്. കേരളത്തിലെ ഏതോ ഒരു സ്ക്കൂളിലെ അധ്യാപികമാരുടെ കോട്ടിന്റെ നിറവുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണീ സംശയം.  അധ്യാപികമാരുടെ കോട്ടിനായി നിശ്ചയിച്ച നിറം പച്ചയല്ലെന്നും ആസ്പറാഗ് ആണെന്നും മാനേജുമെന്റ് പറഞ്ഞതായും വാര്‍ത്തയില്‍ കണ്ടു.  ഈ ആസ്പരാഗ് നിറവും പച്ച നിറവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണല്ലോ. (ഇളം മഞ്ഞയും പച്ചയും കലര്‍ന്ന ആസ്പറാഗസ് കല്ലിന്റെ നിറത്തില്‍ നിന്നാണല്ലോ ആസ്പറാഗ് നിറം വന്നത്. അതു കണ്ടാല്‍  മഞ്ഞയേക്കാള്‍ പച്ചയ്ക്കാണു കൂടുതല്‍ പ്രാധാന്യം തോന്നുക)
സ്ക്കൂള്‍ മാനേജുമെന്റിന്റെ വിശദീകരണം കേട്ടാല്‍ പച്ച നിറത്തിലുള്ള കോട്ടു ധരിക്കാന്‍ അധ്യാപികമാരോടു നിര്‍ദ്ദേശിച്ചാല്‍ തിരുത്താനാവാത്ത തെറ്റാണെന്നും അതിനു പകരം ആസ്പറാഗ് എന്ന കേട്ടാല്‍ എന്തു നിറമെന്ന് ആര്‍ക്കും മനസ്സിലാകാത്തതും കണ്ടാല്‍ വിവരദോഷികള്‍ക്കു പച്ചയെന്നു തോന്നുകയും ചെയ്യുന്ന നിറത്തിലുള്ള കോട്ടു ധരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതു ന്യായവും എന്നല്ലേ തോന്നുക?
ഇവിടെ നിറത്തിനല്ല, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു കുറഞ്ഞതു സ്ക്കൂള്‍ മാനേജുമെന്റെങ്കിലും മറക്കുന്നു.  കെ.ഇ.ആര്‍. എന്ന കേരള വിദ്യാഭ്യാസ ചട്ടങ്ങളോ ബാധകമായ മറ്റു നിയമങ്ങളോ ചട്ടങ്ങളോ അധ്യാപികമാരുടെ (ഇപ്പോള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പുരുഷ പ്രജകളായ അധ്യാപകരുടേയും) വസ്ത്രധാരണ രീതിയെക്കുറിച്ച് എന്താണു പറയുന്നതെന്നാണു നോക്കേണ്ടത്.  അടുത്ത കാലം വരെ അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതു നിയമ വിരുദ്ധമാണെന്ന (ഒപ്പം സദാചാര വിരുദ്ധവും ആണെന്ന) തെറ്റിദ്ധാരണ കേരള സമൂഹത്തിനുണ്ടായിരുന്നല്ലോ.  അധ്യാപികമാര്‍ക്കു ചുരദാര്‍ ധരിച്ചും പഠിപ്പിക്കാമെന്നൊരു സര്‍ക്കാര്‍ ഉത്തരവു വന്നതോടെയാണതു മാറിയത്. അതിന്റെ ബലത്തില്‍ ചുരിദാറും സാരിയുമെല്ലാം മാറി മാറി ധരിച്ച് അധ്യാപികമാര്‍ സ്ക്കൂളുകളിലെത്തുന്നുണ്ട്. ആ യുക്തിയനുസരിച്ചു ചിന്തിച്ചാല്‍ വനിതാ പോലീസുകാരെപ്പോലെയോ  ഓട്ടോ ഡ്രൈവര്‍മാരെപ്പോലെയോ നഴ്സുമാരെപ്പോലെയോ അധ്യാപകര്‍ക്കു യൂണിഫോം ബാധകമല്ല. (അധ്യാപകര്‍ക്ക് വാഷിങ് അലവന്‍സു ലഭിക്കുന്നുമില്ലല്ലോ)
അധ്യാപകര്‍ക്കു യൂണിഫോം ബാധമകല്ലെന്നു ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചെന്നേയുള്ളു. നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ അവര്‍ക്കു യൂണിഫോം ബാധകമാണോ എന്നു പരിശോധിക്കാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധ്യതയുണ്ട്.  അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം.
ഇനി അധ്യാപകര്‍ക്ക് യൂണിഫോം ബാധകമാണെന്നു കരുതുക.  അങ്ങനെയെങ്കില്‍ അതു പച്ചയായാ ല്‍ എന്താണു കുഴപ്പം?  പട്ടാളക്കാര്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനെ ആരും എതിര്‍ക്കാറില്ലല്ലോ? മിലിട്ടറി പച്ച എന്നു കേട്ടിട്ടില്ലേ? അതു വെറും പച്ചയല്ലെന്നും ആസ്പറാഗോ അതു പോലെ മനുഷ്യനു മനസ്സിലാകാത്ത മറ്റെന്തോ പേരുള്ള നിറമാണെന്നും പറഞ്ഞു കൊണ്ട് ആരെങ്കിലും വന്നതായി ഇതുവരെ കേട്ടിട്ടില്ല.  പറഞ്ഞു പറഞ്ഞ്  റെയില്‍വേ സ്റേഷനില്‍ വീശുന്ന കൊടി പച്ചയല്ല, ആസ്പറാഗസ് ആണെന്നു പറയുമോ ഇവരെല്ലാം?
അധ്യാപികമാരുടെ കോട്ടിന്റെ പച്ച നിറത്തിനു പിന്നാലെ പായുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നാം മറക്കുന്ന മറ്റു ചില വസ്തുതകളുണ്ട്.  പച്ചയല്ല, ആസ്പറാഗസാണു കോട്ടിന്റെ നിറമെന്നു മാനേജുമെന്റ് പറയുമ്പോള്‍ എന്താണു നാം മനസ്സിലാക്കുന്നത്? ആ മാനേജുമെന്റ് നിയമിച്ച അധ്യാപകരില്‍ ചിലര്‍ക്കെങ്കിലും നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ലെന്നല്ലേ? അല്ലെങ്കില്‍ മാനേജുമെന്റിനു തെറ്റി എന്നു കരുതേണ്ടി വരും.  അതിലും പ്രധാനപ്പെട്ട ചോദ്യം, അധ്യാപകര്‍ക്കെന്തിനാണ് സാരിയുടെ മുകളില്‍ ഒരു കോട്ടെന്നതാണ്.  സാരിയുടുത്ത അധ്യാപകരെ  ഇഷ്ടപ്പെടാത്ത ചില വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചതിനെത്തുടര്‍ന്നാണു കോട്ടു വേണമെന്ന തീരുമാനമുണ്ടായതെന്നും വാര്‍ത്തയില്‍ കാണുന്നു.  ആ സ്ക്കൂളിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നിലവാരത്തെക്കുറിച്ചറിയാന്‍ ഇതിലേറെ എന്തെങ്കിലും വേണോ?  ഇനി കുട്ടികള്‍ക്ക് എന്തെങ്കിലും തെറ്റു പറ്റിയാല്‍ തന്നെ അതു തിരുത്തിക്കൊടുക്കേണ്ടത് അധ്യാപകരും സ്ക്കൂള്‍ അധികൃതരുമല്ലേ? അല്ലാതെ എന്തോ കമന്റുകളുടെ പേരില്‍ സ്ക്കൂളിലെ പതിവു രീതികളെല്ലാം മാറ്റിക്കളയുകയാണോ വേണ്ടത്?  ഏതെങ്കിലും അധ്യാപികയുടെ വിരല്‍ത്തുമ്പിനെക്കുറിച്ചാണീ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചതെങ്കില്‍ ഇവര്‍ എന്തു ചെയ്തേനേ?
കേവലം കമന്റടിയില്‍ വീണു തകര്‍ന്നു പോകാന്‍ മാത്രം ദുര്‍ബലരല്ല സ്ത്രീകളെന്നു അധ്യാപകരേയും മാനേജുമെന്റിനേയും ആദ്യം പഠിപ്പിക്കണം. അധ്യാപകരെ എന്നല്ല, ആരേയും കമന്റടിക്കുന്നതു ശരിയല്ലെന്നു വിദ്യാര്‍ത്ഥികളേയും പഠിപ്പിക്കണം. വിദ്യാര്‍ത്ഥികളെ മാന്യമായി വളര്‍ത്തുകയെന്നത് അധ്യാപകരുടേയും മാനേജുമെന്റിന്റേയും ചുമതല കൂടിയാണെന്നും അവരറിയണം. അല്ലാതെ ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ പഠിപ്പിക്കുന്നതില്‍ ഒതുങ്ങുന്നതല്ല അധ്യാപകരുടെ ജോലി.  ഇതോടൊപ്പം ഏതു വസ്ത്രവും വളരെ മാന്യമായും ഏറ്റവും വൃത്തികെട്ട രീതിയിലും ധരിക്കാമെന്നു മാനേജുമെന്റിനേയും പഠിപ്പിക്കണം.
ഇതിനിടയിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്റെ മനസ്സിലുണ്ട്, എന്താണീ ശതാവരിച്ചെടിയുടെ ജാതി?  അതിനു പച്ചയോടാണോ മഞ്ഞയോടാണോ കൂടുതല്‍ അടുപ്പം?


Saturday, October 13, 2012

സിങ്കംപെട്ടിയിലെ രാജകൊട്ടാരത്തില്‍


ഇന്നു സിങ്കം പെട്ടി ഗ്രാമത്തിലൂടെയുള്ള യാത്രക്കിടെ രസകരമായൊരു അനുഭവം. ഇലക്ട്രിക് പോസ്റിനും ഉയരത്തിലായുള്ള മതില്‍ കണ്ട് അന്വേഷിച്ചപ്പോള്‍ അതു സിങ്കം പെട്ടിയിലെ രാജായുടെ പാലസാണെന്നു നാട്ടുകാര്‍ പറഞ്ഞു. എന്തായാലും കണ്ടു കളയാമെന്നു കരുതി ചെല്ലുമ്പോള്‍ ആറു മണി വരെയേ രാജായെ കാണാനാവൂ അത്രേ. ലുങ്കിയും ചുളുങ്ങിയ ഷര്‍ട്ടുമിട്ട ദ്വാര പാലകനെ മണിയടിച്ചു പാലസില്‍ കയറി എല്ലാം ഓടിച്ചൊന്നു കണ്ടു. അവിടെ ഓഫിസ് മേശയ്ക്കു മുകളില്‍ കിടന്ന കത്തിലെ വിലാസം നോക്കുമ്പോള്‍ 'രാജാ ഓഫ് സിങ്കം പെട്ടി'ക്കുള്ള കത്താണ് കിടക്കുന്നത്. അപ്പോള്‍ സംഗതി ശരിയാണ് രാജാവു തന്നെ ഇവിടെ താമസം. ഇത്ര ചെറിയ പ്രദേശത്തിനു മാത്രമായി ഒരു രാജാവ്. അപ്പോള്‍ ഇന്ത്യയില്‍ രാജഭരണക്കാലത്ത് എത്ര ലക്ഷം, അല്ല എത്ര കോടി രാജാക്കന്‍മാരുണ്ടായിരുന്നിരിക്കണം?
ലോഡ് ഷെഡ്ഡിങിനിടെ ആ കൊട്ടാരത്തില്‍ മാത്രം വെളിച്ചമുണ്ട്. സംസാരിക്കുന്നതൊന്നും കേള്‍ക്കാനാവാത്തത്ര ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ജനറേറ്ററാണവിടെ വെളിച്ചം നല്‍കുന്നത്. അനുമതി വാങ്ങി മാത്രമേ അകത്തു പ്രവേശിക്കാവൂ എന്ന മുന്നറിയിപ്പു ബോര്‍ഡിനോടു ചേര്‍ന്നു  മറ്റൊരു ചെറിയ ബോര്‍ഡു കൂടിയുണ്ട്- സന്ദര്‍ശനാനുമതി ആറു മണി വരെ മാത്രം.
ഇനിയെന്തെങ്കിലും കാണാനാവുമോ എന്നു ചോദിച്ചപ്പോള്‍, ഇരുട്ടായില്ലേ ഒന്നും കാണാനാവില്ലെന്ന മറുപടി വന്നതും രണ്ടും കല്‍പ്പിച്ചൊരു ചോദ്യമങ്ങു തൊടുത്തു വിട്ടു- എനിക്കിന്നു രാത്രി ഇവിടെ താമസിക്കാനാവുമോ? മറുപടി കേട്ടു ഞെട്ടിയതു ഞാനാണ്. ആയിരത്തി ഇരുന്നൂറു രൂപയാകും. എ.സി. ബംഗ്ളായുണ്ട്. അത്ര വാടക നല്‍കാന്‍ ഞാന്‍  തയ്യാറാകില്ലെന്നോര്‍ത്തായിരിക്കണം, ഒരു ദിവസത്തേക്കാണ് ആയിരത്തി ഇരുന്നൂറു രൂപയെന്ന് കക്ഷി കൂടുതല്‍ വ്യക്തമാക്കി. ഓരോ മണിക്കൂറിലും കറണ്ടു പോകുന്നതും ഓരോ നിമിഷത്തിലും നൂറു കണക്കിനു കൊതുകുകള്‍ വിരുന്നു വരുന്നതുമായ ലോഡ്ജു മുറിയുടെ വാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ലാഭമാണല്ലോ എന്നതായിരുന്നു എന്റെ ചിന്ത. വാടകയൊക്കെ ശരി, ഭക്ഷണം എന്തൊക്കെ കിട്ടും എന്നു ചോദിക്കുമ്പോഴാണ് പ്രശ്നം. പച്ച വെള്ളം മാത്രമേ കിട്ടൂ. ഒരു ചായ പോലും കിട്ടാന്‍ ആ പരിസരത്തൊന്നും മാര്‍ഗ്ഗമില്ല. അതിനൊക്കെ ആറേഴു കിലോമീറ്റര്‍ താണ്ടി അടുത്ത ടൌണില്‍ പോകണം.  ഭക്ഷണം കിട്ടിയില്ലെങ്കില്‍ പിന്നെ രാജകൊട്ടാരത്തിനെന്തു പ്രസക്തി? രണ്ടു മൂന്നു ദിവസമായി അനുഭവിക്കുന്ന ഭക്ഷണപ്രശ്നം ഇന്നു രാത്രിയെങ്കിലും ഒഴിവാക്കാമെന്ന പ്രതീക്ഷ അങ്ങനെ തകര്‍ന്നു.