Friday, January 25, 2013

(എന്റെ സ്കൂളിന്റെ) ചെറിയ ചെറിയ തെറ്റുകള്‍

സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഒരു എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തുകയും പെന്‍ഷന്‍ പറ്റിയപ്പോള്‍ കിട്ടിയതില്‍ നിന്നൊരു ചെറിയ തുക ഈ ആവശ്യത്തിനായി സ്ക്കൂളിലെ തന്നെ സഹകരണ സംഘത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നത് നല്ലൊരു കാര്യമല്ലേ? വര്‍ഷങ്ങളോളം താന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ക്കൂളിനോടുള്ള താല്‍പ്പര്യമാകാം ഒരദ്ധ്യാപകനെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്.  ഇപ്പോഴത്തെ പണപ്പെരുപ്പവും വില വര്‍ധനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ആ തുക വളരെ നിസ്സാരമായിരിക്കാം. 

പക്ഷേ, ആ എന്‍ഡോവ്മെന്റ് നല്‍കുന്നത് മറ്റാരോ ആണെന്നു ധ്വനിപ്പിക്കും വിധം ഒരു കത്ത് ആ അദ്ധ്യാപകന്റെ കയ്യിലെത്താന്‍ ഇട വരുന്നത് എത്രത്തോളം ദയനീയമാണ്. അങ്ങനെയൊരു കത്തു കിട്ടിയപ്പോള്‍ അതിലെന്തിരിക്കുന്നു കുറ്റപ്പെടുത്താന്‍ എന്ന മട്ടില്‍ ശ്രദ്ധിക്കുക പോലും ചെയ്യാതെ വിട്ടു കളയുന്നത്  അതിലേറെ എന്നെ അല്‍ഭുതപ്പെടുത്തുന്നു.  സമാനമായ മറ്റൊരു എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയ തന്റെ ഭാര്യയ്ക്കും സമാനമായ പിഴവുകളോടെ മറ്റൊരു കത്തു കിട്ടിയന്നറിഞ്ഞപ്പോഴും മനോഭാവത്തില്‍ മാറ്റമൊന്നും കണ്ടില്ല.   
    എന്തായാലും ഞാന്‍ പഠിച്ചതും ഇപ്പോഴും ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നതുമായ സ്ക്കൂളിലാണല്ലോ ഈ പിഴവു സംഭവിച്ചത്.  ഇതേ സ്ക്കൂളിലെ മറ്റൊരു മുന്‍ അദ്ധ്യാപകനായിരുന്ന രാമകൃഷ്ണപിള്ള സാര്‍ ഏര്‍പ്പെടുത്തിയ മറ്റൊരു എന്‍ഡോവ്മെന്റ് പത്താം ക്ളാസ് പാസ്സായ വേളയില്‍ എനിക്കു ലഭിച്ചിരുന്നു.  അതും അന്നു ലഭിച്ച മറ്റു ചില ക്യാഷ് അവാര്‍ഡുകളും ഉപയോഗിച്ചാണ് എന്റെ ആദ്യ ബാങ്ക് അക്കൌണ്ട് തുടങ്ങിയത്.  ആ മൈനര്‍ അക്കൌണ്ട് ആരംഭിച്ചതിനു പുറമെ  ഇംഗ്ളീഷ് എങ്ങനെ നന്നായി എഴുതാമെന്നു പഠിപ്പിക്കുന്ന ഒരു പുസ്തകവും വാങ്ങിയിരുന്നു.

Thursday, January 17, 2013

കൈക്കൂലി ചോദിക്കുന്നവനോടു ചൂടാകരുത്


ഒരു മാന്യന്‍ ഞങ്ങളോടൊരിക്കല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചു. അയാളെ ഓഫിസിലെ മേശ പുറത്തു കൊണ്ടു വന്നിട്ട് അതില്‍ കയറ്റി നിര്‍ത്തി പരസ്യമായി മാപ്പു പറയിപ്പിച്ചു. പിന്നീടു മറ്റൊരു മാന്യന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചപ്പോഴും എന്റേതായ രീതിയില്‍ തന്നെ പ്രതികരിച്ചു.  സര്‍ക്കാര്‍ ജീവനക്കാരുടെ സമരകാലത്ത് ചില സ്റാറ്റസുകള്‍ക്കു ഞാനിട്ട കമന്റുകളെ കൈക്കൂലിക്കാരെ അനുകൂലിക്കുന്നവനാണു ഞാനെന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ ചിലരുപയോഗിച്ചു.  അതാണിപ്പോഴിക്കാര്യം എഴുതാനുള്ള പ്രകോപനം.
കൊച്ചിയിലെ ഒരോഫിസിലെ ഉദ്യോഗസ്ഥന്റെ അപമര്യാദയെ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ക്കുള്ള സേവനം നല്‍കാനായി കൈക്കൂലി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞതാണ് മുകളില്‍ പറഞ്ഞ സംഭവത്തിനു തുടക്കം കുറിച്ചത്.   താങ്കളൊരു പക്ഷേ അബദ്ധത്തില്‍ പറഞ്ഞു പോയതാകുമെന്നും ആ കൌണ്ടറില്‍ വെച്ചു തന്നെ ചെറുതായൊന്നു ക്ഷമ പറഞ്ഞാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടു തീരുമെന്നും ഞാനും കൂടെയുണ്ടായിരുന്ന മൂന്നു പേരും പറഞ്ഞു.
ഇത്രയും പറഞ്ഞ ആ കക്ഷി മാപ്പു പറയാന്‍ സ്വാഭാവികമായും തയ്യാറായില്ല.  അവിടെ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന നൂറോളം ജനങ്ങളുണ്ടായിരുന്നിട്ടും ആരും അതിലിടപെടാന്‍ തയ്യാറായുമില്ല.  എന്തായാലും കൈക്കൂലി വാങ്ങുമെന്നു പറഞ്ഞയാള്‍ അതു തിരുത്തി പരസ്യ മാപ്പു പറയുകയോ അയാള്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടേ ഞങ്ങളയാളെ പുറത്തു വിടൂ എന്നു പ്രഖ്യാപിച്ച് ഓഫിസിനു മുന്നില്‍ നിലയുറപ്പിച്ചു.  ഉച്ചക്ക് ഒരു മണിക്കു മുന്‍പായിരുന്നു സംഭവം. വൈകിട്ട് അഞ്ചു മണിയായതോടെ സ്ഥലത്ത് വലിയ ടെന്‍ഷനായി.  ഞങ്ങള്‍ കുറെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു വരുത്തി. കൈക്കൂലി വാങ്ങുമെന്നു പറഞ്ഞയാള്‍ പുറത്തിറങ്ങിയാല്‍ തടയുമെന്ന പ്രഖ്യാപനവുമായി ഞങ്ങള്‍ അവിടെ നിലയുറപ്പിച്ചു.ഓഫിസിലുള്ളവര്‍ക്കു വേണമെങ്കില്‍ പോലീസിനെ വിളിച്ചു വരുത്തി ഞങ്ങളെ നീക്കം ചെയ്യാമെന്നെല്ലാം ഞങ്ങള്‍ പറഞ്ഞിട്ടും അനക്കമില്ല.  മൈക്കൊന്നുമില്ലാതെ നല്ല ഉച്ചത്തില്‍ ഓരോരുത്തരായി പ്രസംഗിക്കാനും തുടങ്ങി.  അതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വന്നവരും നാട്ടുകാരുമെല്ലാം  ഞങ്ങളോടൊപ്പം കൂടി.  ആറര മണിയോടെ  ഓഫിസിലുള്ളവരെല്ലാം വന്ന് മാപ്പു പറയാമെന്നറിയിച്ചു.  പക്ഷേ അവരുടെ ഓഫിസിനുള്ളില്‍ വെച്ചാവും മാപ്പു പറച്ചില്‍. ഇനിയെന്തായാലും അതു പറ്റില്ലെന്നായി ഞങ്ങള്‍.  ഓഫിസിനു മുന്നില്‍ വന്ന് ജനങ്ങള്‍ക്കു മുന്നിലാവണം ഇനി മാപ്പു പറയലെന്നായി. അതിനു തയ്യാറായി കക്ഷി വന്നപ്പോള്‍ തിരക്കു കാരണം അദ്ദേഹത്തെ ജനക്കൂട്ടത്തിനു കാണാനാവുന്നില്ല. ഒടുവില്‍ ഓഫിസ് ജീവനക്കാര്‍ തന്നെ അകത്തു നിന്നു രണ്ടു മേശ കൊണ്ടു വന്നിട്ടു.  അദ്ദേഹം അതിനു മുകളില്‍ കയറി നിന്നു പ്രഖ്യാപനം നടത്തി
- കൈക്കൂലി വാങ്ങുമെന്ന് ഞാന്‍ പറയുകയുണ്ടായി. അതു തെറ്റാണ്. എന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണത്. കൈക്കൂലി വാങ്ങാതെ എല്ലാ ജോലിയും ചെയ്തു കൊടുക്കും- ഇതാണ് ആ മാന്യന്‍ പ്രഖ്യാപിച്ചത്.
എന്തായാലും അതിനു ശേഷം നിരവധി തവണ ആ ഓഫിസില്‍ പോയപ്പോഴെല്ലാം നന്നായിത്തന്നെ കാര്യങ്ങള്‍ നടന്നു. എന്തായാലും ഞങ്ങളോട് ആരും പിന്നീട് കൈക്കൂലി ആവശ്യപ്പെടുകയോ അതു നല്‍കാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല.
കൈക്കൂലിക്കു പേരു കേട്ട ആ ഓഫിസില്‍ കുറച്ചു കാലത്തേക്കെങ്കിലും കൈക്കൂലി വാങ്ങുന്ന പതിവു നിര്‍ത്തിക്കാന്‍ ഞങ്ങള്‍ നാലു പേര്‍ മാത്രം വിചാരിച്ചപ്പോള്‍ സാധിച്ചു.  പിന്നീടു കാര്യങ്ങളെന്തായി എന്നറിയില്ല.  എന്തായാലും പലപ്പോഴും നാം ജനം പ്രതികരിക്കാന്‍ തയ്യാറാവാത്തതാണ് ചെറിയ നിലയിലായാലും വലിയ നിലയിലായാലും കൈക്കൂലി വളര്‍ന്നു വരുന്നതിനു കാരണം.
ക്ഷാമബത്ത നല്‍കുന്നതിനെ അനുകൂലിച്ചു ഞാന്‍ ചില കമന്റുകള്‍ ഇട്ടപ്പോള്‍ ഇങ്ങനെ ക്ഷാമബത്ത വാങ്ങുന്നവര്‍ കൈക്കൂലിക്കാരാണെന്നും അവരെ അനുകൂലിക്കുന്നതാണ് എന്റെ കമന്റുകളെന്നും സൂചിപ്പിക്കുന്ന മറുപടികള്‍ ചിലരില്‍ നിന്നുണ്ടായി. അതാണ് കൈക്കൂലിയുമായി ബന്ധപ്പെട്ട എന്റെ അനുഭവം എഴുതാമെന്നു കരുതിയത്.  ജീവനക്കാര്‍ക്കിടയിലെ കൈക്കൂലി ഇല്ലാതാക്കാന്‍ സംഘനകള്‍ക്കു കഴിയും എന്നാണ് എന്റെ കാഴ്ചപ്പാട്.  മറ്റു പലര്‍ക്കും വിഭിന്ന വീക്ഷണമാണുള്ളതെന്നും എനിക്കറിയാം.  ശക്തമായ സംഘടനകള്‍ ഇല്ലാത്തിടങ്ങളിലും സംഘടനകള്‍ തന്നെ ഇല്ലാത്ത മേഖലകളിലും അഴിമതി കൂടുതലാണെന്നതു തന്നെ എന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.  നമ്മുടെ നാട്ടില്‍ അഴിമതിക്കാരേക്കാള്‍ കൂടുതല്‍ അഴിമതിയില്ലാത്തവരാണെന്നു തോന്നുന്നു. അല്ലെങ്കില്‍ എവിടെ ചെന്ന് എത്തിയേനെ കാര്യങ്ങള്‍.  ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ അറിയാം അതിന്റെ യഥാര്‍ത്ഥ മുഖം.
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി.  നിരവധി പേര്‍ അടുത്ത കാലത്ത് ആവശ്യപ്പെട്ട ഒന്നുണ്ട്- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമബത്തയും വാര്‍ഷിക വര്‍ധനവും ഒന്നും കൊടുക്കരുത്. എത്ര സുന്ദരമായ ആവശ്യം.  ഇങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാര്‍ ജോലി കിട്ടാത്തതിന്റെ അസൂയയായിരിക്കും. അല്ലെങ്കില്‍ ഭീരുത്വം.  അസൂയയെക്കുറിച്ചു പ്രത്യേകിച്ചു പറയുന്നില്ല. ഭീരുത്വത്തെക്കുറിച്ചു കുറച്ചു പറയണമെന്നു തോന്നുന്നു.  സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്നതാണല്ലോ കുറഞ്ഞ ശമ്പളം കൊടുക്കണമെന്നതിനു പിന്നിലുള്ള ന്യായം? ജോലി ചെയ്യുന്നില്ലെങ്കില്‍ എന്തിനാണ് അടിസ്ഥാന ശമ്പളമോ വര്‍ധനവില്ലാത്ത ശമ്പളമോ നല്‍കുന്നത്? അവരെ മാറ്റുകയോ ജോലി ചെയ്യിക്കുകയോ അല്ലേ വേണ്ടത്. അല്ലാതെ  ജോലി ചെയ്യാതെ വെറുതെയിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് കുറഞ്ഞ നിരക്കിലാണെങ്കില്‍ പോലും ശമ്പളം നല്‍കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? നിലവിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്തയോ മറ്റു വര്‍ധനവുകളോ നല്‍കുന്നതു തെറ്റെന്നു വാദിക്കുന്നവരില്‍ ചിലര്‍ മുന്‍പു സര്‍ക്കാര്‍ ശമ്പളം വാങ്ങിയവരാണെന്നതും വലിയ തമാശയായി തോന്നുന്നു. അവരിപ്പോള്‍ പെന്‍ഷന്‍ വാങ്ങുമ്പോഴും പഴയ രീതിയില്‍ത്തന്നെ ക്ഷാമബത്താ വര്‍ധനവെല്ലാം ലഭിക്കുന്നുണ്ടല്ലോ. അവരെന്തേ അക്കാര്യമെല്ലാം കണക്കിലെടുക്കാത്തത്? ഇത്തരക്കാരെയാണു ഞാന്‍ അസൂയക്കാരെന്നു വിളിക്കുന്നത്.  അതേ സമയം ആരോഗ്യകരമായ വിമര്‍ശനങ്ങളെ നാം പിന്തുണക്കുകയും വേണം.