Tuesday, October 23, 2012

ശതാവരിച്ചെടിയുടെ ജാതി

ആസ്പറാഗസ് എന്നാല്‍ ശതാവരി, അങ്ങനെ തന്നെയല്ലേ എന്ന സംശയം തീര്‍ക്കാനിന്നു രാവിലെ രണ്ടു ഡിക്ഷ്നറികള്‍ പരിശോധിച്ചു. എന്‍.ബി.എസ്. പുറത്തിറക്കിയ സി. മാധവന്‍ പിള്ളയുടെ ഡിക്ഷ്നറിയും ഡി.സി. പുറത്തിറക്കിയ ടി. രാമലിംഗം പിള്ളയുടെ ഡിക്ഷ്നറിയും പറയുന്നു, അതു ശതാവരിച്ചെടി തന്നെയെന്ന്. കേരളത്തിലെ ഏതോ ഒരു സ്ക്കൂളിലെ അധ്യാപികമാരുടെ കോട്ടിന്റെ നിറവുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണീ സംശയം.  അധ്യാപികമാരുടെ കോട്ടിനായി നിശ്ചയിച്ച നിറം പച്ചയല്ലെന്നും ആസ്പറാഗ് ആണെന്നും മാനേജുമെന്റ് പറഞ്ഞതായും വാര്‍ത്തയില്‍ കണ്ടു.  ഈ ആസ്പരാഗ് നിറവും പച്ച നിറവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണല്ലോ. (ഇളം മഞ്ഞയും പച്ചയും കലര്‍ന്ന ആസ്പറാഗസ് കല്ലിന്റെ നിറത്തില്‍ നിന്നാണല്ലോ ആസ്പറാഗ് നിറം വന്നത്. അതു കണ്ടാല്‍  മഞ്ഞയേക്കാള്‍ പച്ചയ്ക്കാണു കൂടുതല്‍ പ്രാധാന്യം തോന്നുക)
സ്ക്കൂള്‍ മാനേജുമെന്റിന്റെ വിശദീകരണം കേട്ടാല്‍ പച്ച നിറത്തിലുള്ള കോട്ടു ധരിക്കാന്‍ അധ്യാപികമാരോടു നിര്‍ദ്ദേശിച്ചാല്‍ തിരുത്താനാവാത്ത തെറ്റാണെന്നും അതിനു പകരം ആസ്പറാഗ് എന്ന കേട്ടാല്‍ എന്തു നിറമെന്ന് ആര്‍ക്കും മനസ്സിലാകാത്തതും കണ്ടാല്‍ വിവരദോഷികള്‍ക്കു പച്ചയെന്നു തോന്നുകയും ചെയ്യുന്ന നിറത്തിലുള്ള കോട്ടു ധരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതു ന്യായവും എന്നല്ലേ തോന്നുക?
ഇവിടെ നിറത്തിനല്ല, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു കുറഞ്ഞതു സ്ക്കൂള്‍ മാനേജുമെന്റെങ്കിലും മറക്കുന്നു.  കെ.ഇ.ആര്‍. എന്ന കേരള വിദ്യാഭ്യാസ ചട്ടങ്ങളോ ബാധകമായ മറ്റു നിയമങ്ങളോ ചട്ടങ്ങളോ അധ്യാപികമാരുടെ (ഇപ്പോള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പുരുഷ പ്രജകളായ അധ്യാപകരുടേയും) വസ്ത്രധാരണ രീതിയെക്കുറിച്ച് എന്താണു പറയുന്നതെന്നാണു നോക്കേണ്ടത്.  അടുത്ത കാലം വരെ അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതു നിയമ വിരുദ്ധമാണെന്ന (ഒപ്പം സദാചാര വിരുദ്ധവും ആണെന്ന) തെറ്റിദ്ധാരണ കേരള സമൂഹത്തിനുണ്ടായിരുന്നല്ലോ.  അധ്യാപികമാര്‍ക്കു ചുരദാര്‍ ധരിച്ചും പഠിപ്പിക്കാമെന്നൊരു സര്‍ക്കാര്‍ ഉത്തരവു വന്നതോടെയാണതു മാറിയത്. അതിന്റെ ബലത്തില്‍ ചുരിദാറും സാരിയുമെല്ലാം മാറി മാറി ധരിച്ച് അധ്യാപികമാര്‍ സ്ക്കൂളുകളിലെത്തുന്നുണ്ട്. ആ യുക്തിയനുസരിച്ചു ചിന്തിച്ചാല്‍ വനിതാ പോലീസുകാരെപ്പോലെയോ  ഓട്ടോ ഡ്രൈവര്‍മാരെപ്പോലെയോ നഴ്സുമാരെപ്പോലെയോ അധ്യാപകര്‍ക്കു യൂണിഫോം ബാധകമല്ല. (അധ്യാപകര്‍ക്ക് വാഷിങ് അലവന്‍സു ലഭിക്കുന്നുമില്ലല്ലോ)
അധ്യാപകര്‍ക്കു യൂണിഫോം ബാധമകല്ലെന്നു ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചെന്നേയുള്ളു. നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ അവര്‍ക്കു യൂണിഫോം ബാധകമാണോ എന്നു പരിശോധിക്കാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധ്യതയുണ്ട്.  അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം.
ഇനി അധ്യാപകര്‍ക്ക് യൂണിഫോം ബാധകമാണെന്നു കരുതുക.  അങ്ങനെയെങ്കില്‍ അതു പച്ചയായാ ല്‍ എന്താണു കുഴപ്പം?  പട്ടാളക്കാര്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനെ ആരും എതിര്‍ക്കാറില്ലല്ലോ? മിലിട്ടറി പച്ച എന്നു കേട്ടിട്ടില്ലേ? അതു വെറും പച്ചയല്ലെന്നും ആസ്പറാഗോ അതു പോലെ മനുഷ്യനു മനസ്സിലാകാത്ത മറ്റെന്തോ പേരുള്ള നിറമാണെന്നും പറഞ്ഞു കൊണ്ട് ആരെങ്കിലും വന്നതായി ഇതുവരെ കേട്ടിട്ടില്ല.  പറഞ്ഞു പറഞ്ഞ്  റെയില്‍വേ സ്റേഷനില്‍ വീശുന്ന കൊടി പച്ചയല്ല, ആസ്പറാഗസ് ആണെന്നു പറയുമോ ഇവരെല്ലാം?
അധ്യാപികമാരുടെ കോട്ടിന്റെ പച്ച നിറത്തിനു പിന്നാലെ പായുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നാം മറക്കുന്ന മറ്റു ചില വസ്തുതകളുണ്ട്.  പച്ചയല്ല, ആസ്പറാഗസാണു കോട്ടിന്റെ നിറമെന്നു മാനേജുമെന്റ് പറയുമ്പോള്‍ എന്താണു നാം മനസ്സിലാക്കുന്നത്? ആ മാനേജുമെന്റ് നിയമിച്ച അധ്യാപകരില്‍ ചിലര്‍ക്കെങ്കിലും നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ലെന്നല്ലേ? അല്ലെങ്കില്‍ മാനേജുമെന്റിനു തെറ്റി എന്നു കരുതേണ്ടി വരും.  അതിലും പ്രധാനപ്പെട്ട ചോദ്യം, അധ്യാപകര്‍ക്കെന്തിനാണ് സാരിയുടെ മുകളില്‍ ഒരു കോട്ടെന്നതാണ്.  സാരിയുടുത്ത അധ്യാപകരെ  ഇഷ്ടപ്പെടാത്ത ചില വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചതിനെത്തുടര്‍ന്നാണു കോട്ടു വേണമെന്ന തീരുമാനമുണ്ടായതെന്നും വാര്‍ത്തയില്‍ കാണുന്നു.  ആ സ്ക്കൂളിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നിലവാരത്തെക്കുറിച്ചറിയാന്‍ ഇതിലേറെ എന്തെങ്കിലും വേണോ?  ഇനി കുട്ടികള്‍ക്ക് എന്തെങ്കിലും തെറ്റു പറ്റിയാല്‍ തന്നെ അതു തിരുത്തിക്കൊടുക്കേണ്ടത് അധ്യാപകരും സ്ക്കൂള്‍ അധികൃതരുമല്ലേ? അല്ലാതെ എന്തോ കമന്റുകളുടെ പേരില്‍ സ്ക്കൂളിലെ പതിവു രീതികളെല്ലാം മാറ്റിക്കളയുകയാണോ വേണ്ടത്?  ഏതെങ്കിലും അധ്യാപികയുടെ വിരല്‍ത്തുമ്പിനെക്കുറിച്ചാണീ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചതെങ്കില്‍ ഇവര്‍ എന്തു ചെയ്തേനേ?
കേവലം കമന്റടിയില്‍ വീണു തകര്‍ന്നു പോകാന്‍ മാത്രം ദുര്‍ബലരല്ല സ്ത്രീകളെന്നു അധ്യാപകരേയും മാനേജുമെന്റിനേയും ആദ്യം പഠിപ്പിക്കണം. അധ്യാപകരെ എന്നല്ല, ആരേയും കമന്റടിക്കുന്നതു ശരിയല്ലെന്നു വിദ്യാര്‍ത്ഥികളേയും പഠിപ്പിക്കണം. വിദ്യാര്‍ത്ഥികളെ മാന്യമായി വളര്‍ത്തുകയെന്നത് അധ്യാപകരുടേയും മാനേജുമെന്റിന്റേയും ചുമതല കൂടിയാണെന്നും അവരറിയണം. അല്ലാതെ ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ പഠിപ്പിക്കുന്നതില്‍ ഒതുങ്ങുന്നതല്ല അധ്യാപകരുടെ ജോലി.  ഇതോടൊപ്പം ഏതു വസ്ത്രവും വളരെ മാന്യമായും ഏറ്റവും വൃത്തികെട്ട രീതിയിലും ധരിക്കാമെന്നു മാനേജുമെന്റിനേയും പഠിപ്പിക്കണം.
ഇതിനിടയിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്റെ മനസ്സിലുണ്ട്, എന്താണീ ശതാവരിച്ചെടിയുടെ ജാതി?  അതിനു പച്ചയോടാണോ മഞ്ഞയോടാണോ കൂടുതല്‍ അടുപ്പം?


Saturday, October 13, 2012

സിങ്കംപെട്ടിയിലെ രാജകൊട്ടാരത്തില്‍


ഇന്നു സിങ്കം പെട്ടി ഗ്രാമത്തിലൂടെയുള്ള യാത്രക്കിടെ രസകരമായൊരു അനുഭവം. ഇലക്ട്രിക് പോസ്റിനും ഉയരത്തിലായുള്ള മതില്‍ കണ്ട് അന്വേഷിച്ചപ്പോള്‍ അതു സിങ്കം പെട്ടിയിലെ രാജായുടെ പാലസാണെന്നു നാട്ടുകാര്‍ പറഞ്ഞു. എന്തായാലും കണ്ടു കളയാമെന്നു കരുതി ചെല്ലുമ്പോള്‍ ആറു മണി വരെയേ രാജായെ കാണാനാവൂ അത്രേ. ലുങ്കിയും ചുളുങ്ങിയ ഷര്‍ട്ടുമിട്ട ദ്വാര പാലകനെ മണിയടിച്ചു പാലസില്‍ കയറി എല്ലാം ഓടിച്ചൊന്നു കണ്ടു. അവിടെ ഓഫിസ് മേശയ്ക്കു മുകളില്‍ കിടന്ന കത്തിലെ വിലാസം നോക്കുമ്പോള്‍ 'രാജാ ഓഫ് സിങ്കം പെട്ടി'ക്കുള്ള കത്താണ് കിടക്കുന്നത്. അപ്പോള്‍ സംഗതി ശരിയാണ് രാജാവു തന്നെ ഇവിടെ താമസം. ഇത്ര ചെറിയ പ്രദേശത്തിനു മാത്രമായി ഒരു രാജാവ്. അപ്പോള്‍ ഇന്ത്യയില്‍ രാജഭരണക്കാലത്ത് എത്ര ലക്ഷം, അല്ല എത്ര കോടി രാജാക്കന്‍മാരുണ്ടായിരുന്നിരിക്കണം?
ലോഡ് ഷെഡ്ഡിങിനിടെ ആ കൊട്ടാരത്തില്‍ മാത്രം വെളിച്ചമുണ്ട്. സംസാരിക്കുന്നതൊന്നും കേള്‍ക്കാനാവാത്തത്ര ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ജനറേറ്ററാണവിടെ വെളിച്ചം നല്‍കുന്നത്. അനുമതി വാങ്ങി മാത്രമേ അകത്തു പ്രവേശിക്കാവൂ എന്ന മുന്നറിയിപ്പു ബോര്‍ഡിനോടു ചേര്‍ന്നു  മറ്റൊരു ചെറിയ ബോര്‍ഡു കൂടിയുണ്ട്- സന്ദര്‍ശനാനുമതി ആറു മണി വരെ മാത്രം.
ഇനിയെന്തെങ്കിലും കാണാനാവുമോ എന്നു ചോദിച്ചപ്പോള്‍, ഇരുട്ടായില്ലേ ഒന്നും കാണാനാവില്ലെന്ന മറുപടി വന്നതും രണ്ടും കല്‍പ്പിച്ചൊരു ചോദ്യമങ്ങു തൊടുത്തു വിട്ടു- എനിക്കിന്നു രാത്രി ഇവിടെ താമസിക്കാനാവുമോ? മറുപടി കേട്ടു ഞെട്ടിയതു ഞാനാണ്. ആയിരത്തി ഇരുന്നൂറു രൂപയാകും. എ.സി. ബംഗ്ളായുണ്ട്. അത്ര വാടക നല്‍കാന്‍ ഞാന്‍  തയ്യാറാകില്ലെന്നോര്‍ത്തായിരിക്കണം, ഒരു ദിവസത്തേക്കാണ് ആയിരത്തി ഇരുന്നൂറു രൂപയെന്ന് കക്ഷി കൂടുതല്‍ വ്യക്തമാക്കി. ഓരോ മണിക്കൂറിലും കറണ്ടു പോകുന്നതും ഓരോ നിമിഷത്തിലും നൂറു കണക്കിനു കൊതുകുകള്‍ വിരുന്നു വരുന്നതുമായ ലോഡ്ജു മുറിയുടെ വാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ലാഭമാണല്ലോ എന്നതായിരുന്നു എന്റെ ചിന്ത. വാടകയൊക്കെ ശരി, ഭക്ഷണം എന്തൊക്കെ കിട്ടും എന്നു ചോദിക്കുമ്പോഴാണ് പ്രശ്നം. പച്ച വെള്ളം മാത്രമേ കിട്ടൂ. ഒരു ചായ പോലും കിട്ടാന്‍ ആ പരിസരത്തൊന്നും മാര്‍ഗ്ഗമില്ല. അതിനൊക്കെ ആറേഴു കിലോമീറ്റര്‍ താണ്ടി അടുത്ത ടൌണില്‍ പോകണം.  ഭക്ഷണം കിട്ടിയില്ലെങ്കില്‍ പിന്നെ രാജകൊട്ടാരത്തിനെന്തു പ്രസക്തി? രണ്ടു മൂന്നു ദിവസമായി അനുഭവിക്കുന്ന ഭക്ഷണപ്രശ്നം ഇന്നു രാത്രിയെങ്കിലും ഒഴിവാക്കാമെന്ന പ്രതീക്ഷ അങ്ങനെ തകര്‍ന്നു.

Wednesday, August 22, 2012

എസ്.എം.എസ്സില്ലാതെ എന്ത് ഓണം?


ഓരോ ഉല്‍സവ കാലത്തും ആരയച്ചതെന്നു പോലും അറിയാത്ത ഒട്ടനവധി ആശംസാ സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. സ്ഥിരം ബന്ധപ്പെടുന്നവരുടേതാണു സന്ദേശമെങ്കില്‍ പേരെഴുതിയില്ലെങ്കിലും കുഴപ്പമില്ലെന്നു പറയാം. പക്ഷേ, മുന്‍പൊരിക്കല്‍ പോലും സംസാരിക്കുകയോ സന്ദേശമയക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ പേരെഴുതാതെ ആശംസാ സന്ദേശമയക്കുന്നത് ഒട്ടും ശരിയല്ല. ഇത്തരം പല സന്ദേശങ്ങളും ഫോര്‍വേഡു ചെയ്യപ്പെടുന്ന മഹദ്വചനങ്ങളടങ്ങിയതും ഒട്ടും തന്നെ ആത്മാര്‍ത്ഥത ഇല്ലാത്തതുമായിരിക്കുമെന്നതാണ് അടുത്ത പ്രശ്നം.  എന്തായാലും ഒരു മൊബൈല്‍ ഫോണില്‍ നിന്നു ദിവസം പരമാവധി അഞ്ചു സന്ദേശങ്ങളേ അനുവദിക്കൂ എന്ന  നിലവിലെ നിയന്ത്രണം വളരെ വലിയൊരു തെരഞ്ഞെടുപ്പിനാവും വഴി വെക്കുക. എനിക്കു സ്ഥിരം ആശംസാ സന്ദേശമയക്കുന്ന സുഹൃത്തുക്കളില്‍ എത്ര പേരാണ് ഏറ്റവും അടുത്ത അഞ്ചു പേരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തുക എന്ന് കാണാന്‍ കാത്തിരിക്കുകയാണു ഞാന്‍.

ഫോര്‍വേഡു ചെയ്യപ്പെടുന്ന ആശംസാ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് മറ്റൊന്നു കൂടി: കഴിഞ്ഞ തവണ ഒരു സ്ത്രീയുടെ ആശംസാ സന്ദേശം ലഭിച്ചു. അതിലുമുണ്ടായിരുന്നു നിറയെ മഹദ് വചനങ്ങള്‍. പക്ഷേ, അതിനടിയില്‍ സസ്നേഹം  സ്വന്തം പ്രകാശ് എന്നു കൂടിയുണ്ടായിരുന്നു. കക്ഷി തനിക്കു ലഭിച്ച ആശംസാ സന്ദേശം ഫോര്‍വേഡു ചെയ്തപ്പോള്‍ അതു തനിക്കയച്ച പ്രകാശിന്റെ പേരു മാറ്റാന്‍ മറന്നു പോയതായിരുന്നു സംഭവം.

Thursday, August 16, 2012

കുത്തുപാളയെടുക്കുന്ന താരങ്ങള്‍

 സാമാന്യം നല്ല രീതിയില്‍ ജീവിച്ചിരുന്ന ചിലരെങ്കിലും വളരെ വേഗത്തില്‍ കടക്കെണിയിലാകുന്നതിന്റെ വാര്‍ത്തകള്‍ ഇടയ്ക്കൊക്കെ കേള്‍ക്കാറുണ്ട്. സെലബ്രിറ്റികളുമായി ബന്ധപ്പെട്ടാണിതെങ്കില്‍ ഏറെ വാര്‍ത്താ പ്രാധാന്യവും ലഭിക്കും.  സാമ്പത്തികാസൂത്രണത്തിന്റെ കാര്യത്തില്‍ വരുത്തുന്ന അലംഭാവം ഒന്നു മാത്രമാണു പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുന്നത്. ഇന്നു ലഭിക്കുന്ന അതേ രീതിയിലോ അതിലേറെയോ വരുമാനം വരും നാളുകളിലും ലഭിച്ചു കൊണ്ടേയിരിക്കും എന്നവര്‍ വിശ്വസിച്ചു പോകും. അതിനിടെ പുതിയ എന്തെങ്കിലും പ്രൊജക്ടുകള്‍ ആരംഭിക്കുമ്പോള്‍ അതിലുള്ള റിസ്ക്കിനെക്കുറിച്ച് അറിയാമെങ്കിലും ആ റിസ്ക്ക് ഉണ്ടായാല്‍ എങ്ങനെ മറി കടക്കും എന്ന കാര്യത്തില്‍ പ്രായോഗികമായ ആലോചനയൊന്നും അവര്‍ക്കുണ്ടാകില്ല.

Saturday, June 16, 2012

നൂറിന്റെ പ്രശ്നങ്ങള്‍


    അടുത്തിടെ കേരളത്തില്‍ വെച്ച്, കൃത്യമായി പറഞ്ഞാല്‍ എറണാകുളത്തു വെച്ച് പൊലിസില്‍ ഒരു വിവരം വിളിച്ചറിയിക്കേണ്ട സാഹചര്യമുണ്ടായി. വേറൊന്നും ആലോചിക്കേണ്ടതില്ലല്ലോ. കയ്യിലിരുന്ന മൊബൈല്‍ എടുത്ത് 100 ഡയല്‍ ചെയ്തു. കിട്ടുന്നില്ല. എന്തെങ്കിലും നെറ്റ് വര്‍ക്ക് തകരാറായിരിക്കുമെന്നു കരുതി. നാലഞ്ചു തവണയായപ്പോള്‍ മനസ്സിലായി 100 എന്ന നമ്പറിലേക്ക് ഫോണ്‍ പോകില്ലെന്ന്.
എന്തായാലും കയ്യിലുള്ള തമിഴ്നാട് നമ്പറില്‍ നിന്നായി അടുത്ത ശ്രമം. അതും കിട്ടുന്നില്ല. ഇനി കൂടെയുള്ള സുഹൃത്തിന്റെ മറ്റൊരു മൊബൈല്‍  കമ്പനിയുടെ കണക് ഷനില്‍ നിന്നായി ശ്രമം. തഥൈവ.  അദ്ദേഹത്തിന്റെ തന്നെ മറ്റൊരു മൊബൈലില്‍ നിന്നു മറ്റൊരു ശ്രമം നടത്തി നോക്കി 100 ഡയല്‍ ചെയ്യുന്നതിനു പകരം 101 ഡയല്‍ ചെയ്തു നോക്കി. ഭാഗ്യം ബെല്ലടിക്കുന്നുണ്ട്. പക്ഷേ പല തവണ റിംഗ് പോയ ശേഷവും എടുക്കുന്നില്ല.
    പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ചില മൊബൈല്‍ കമ്പനികളില്‍ നിന്നു മാത്രമേ 100 ഡയല്‍ ചെയ്താല്‍ എപ്പോഴും കൃത്യമായി കണക് ഷന്‍ ലഭിക്കൂ. മറ്റു ചില കമ്പനികളുടെ കണക് ഷനില്‍ നിന്നാണെങ്കില്‍ ചില സ്ഥലങ്ങളില്‍ 100 ഡയല്‍ ചെയ്താല്‍ ലഭിക്കും. എല്ലാ മൊബൈലുകളിലും നിന്നു പൊലിസിനെ വിളിക്കണമെങ്കില്‍ ഏതെങ്കിലും സ്റേഷന്റെ ലാന്റ് ലൈന്‍ സംഘടിപ്പിച്ചു വിളിച്ചാല്‍ തീര്‍ച്ചയായും കിട്ടും. അല്ലെങ്കില്‍ ഹൈവേ പൊലിസോ അതു പോലെ ഏതെങ്കിലും മൊബൈല്‍ നമ്പറോ ഉള്ളവരെ വിളിക്കണം.
എന്തെങ്കിലും അത്യാവശ്യ സാഹചര്യത്തില്‍ പൊലിസിനെ വിളിക്കേണ്ടി വരുന്നവര്‍ക്ക് ഇത്തരം നമ്പറുകളൊന്നും കൈവശമിലെങ്കില്‍  എന്തു ചെയ്യും?

Monday, April 23, 2012

അക്ഷയ ത്രിതീയയെ വിമര്‍ശിക്കുന്നത് വിവരദോഷികളും അസൂയക്കാരും മാത്രം

കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയയ്ക്ക് അര ഗ്രാം സ്വര്‍ണം വാങ്ങിയതിന്റെ ഗുണഫലങ്ങള്‍ സ്വപ്നം കണ്ടതിനും അപ്പുറമായിരുന്നു. എന്തിനാണിതെക്കുറിച്ചു പറയുന്നതെന്നോ? ഈ വര്‍ഷത്തെ അക്ഷയ ത്രിതീയ അടുത്തു വന്നതോടെ അതിനെ വിമര്‍ശിച്ച് എത്രയേറെ പേരാണു രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. അവരുടെ വായടപ്പിക്കാന്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ലോകത്തെ അറിയിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ് ഇവയെല്ലാം എഴുതാമെന്നു വെച്ചത്.
കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയ നാളില്‍ വളരെ തിരക്കുള്ള ഒരു കടയില്‍ പോയാണു ഞാന്‍ അര ഗ്രാമിന്റെ ഒരു സ്വര്‍ണ നാണയം വാങ്ങിയത്. എനിക്കു തന്നെ യാതൊരു വിശ്വാസവും ഇല്ലാതെയാണതു വാങ്ങിയത്. എങ്കിലും എല്ലാവരും പറയുന്നതല്ലേ, ഒന്നു വാങ്ങിക്കളയാം എന്നു കരുതി അര ഗ്രാം വാങ്ങുകയായിരുന്നു. അതു വരെ വീട്ടില്‍ ഒരു തരി സ്വര്‍ണം പോലും ഉണ്ടായിരുന്നില്ല. അത്ര ദയനീയ അവസ്ഥയായിരുന്നു അവിടെ.
അല്‍ഭുതമെന്നു പറയട്ടെ, മിക്കവാറും നിങ്ങള്‍ വിശ്വസിക്കില്ല. അക്ഷയ ത്രിതീയ നാളില്‍ ആരോടും പറയാതെ അല്‍പ്പം പണം കൊണ്ടു പോയി അര ഗ്രാം സ്വര്‍ണവുമായി വീട്ടില്‍ എത്തിയപ്പോഴുണ്ട്, ഭാര്യ ഒരു ഗ്രാമിന്റെ ഒരു തനി തങ്ക നാണയവുമായി വീട്ടിലേക്കു വരുന്നു. ഭാഗ്യം കടന്നു വരാന്‍ തുടങ്ങുകയാണെന്ന് അപ്പോഴും എനിക്കു മനസ്സിലായില്ലായിരുന്നു. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എനിക്ക് അന്നു തന്നെ അതിന്റെ ഇരട്ടി അളവില്‍ തനി തങ്കം കിട്ടുകയെന്നു പറഞ്ഞാല്‍ അനുഗ്രഹം തന്നെയല്ലേ? അന്നെനിക്കതിന്റെ ശക്തി മനസ്സിലാക്കാനായില്ല. പക്ഷേ, വീണ്ടും അനുഭവങ്ങള്‍ എന്നെ തേടിയെത്തി.
ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ബാങ്ക് ലോക്കര്‍ തുറക്കാന്‍ പോയപ്പോള്‍ യാദൃശ്ചികമായി ബ്രാഞ്ച് മാനേജര്‍ വന്ന് എന്നോട് പറയുകയാണ്, ഇപ്പോള്‍ പണം കൊടുക്കാതെ സ്വര്‍ണ നാണയം വാങ്ങാനുള്ള പുതിയ പദ്ധതി അന്നു ലോഞ്ചു ചെയ്യുകയാണെന്ന്. ആദ്യ ദിനം തന്നെ ഞാന്‍ പത്തു പവന്റെ നാണയങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കി. നോക്കണേ, ഭാഗ്യം വന്ന വരവ്. അര പവനില്‍ നിന്ന് പതിനൊന്നര പവനിലേക്ക് വെറും ഒരു മാസം മാത്രം.
അങ്ങനെയിരിക്കുമ്പോഴാണ് ക്ളബ്ബിലേക്കു പോകും വഴി പ്രമുഖ ജുവല്ലറിയുടെ പുതിയ ബ്രാഞ്ചിനു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്യേണ്ടി വന്നത്. എന്തായാലും അവിടെ ഒന്നു കയറി നോക്കിയപ്പോള്‍ പുതിയ നിരവധി ഓഫറുകള്‍. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നു കൊണ്ടു വന്ന കുറേ പുതിയ പീസുകളുണ്ടത്രേ. അതും വാങ്ങി കുറെയെണ്ണം. നോക്കൂ. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എന്റെ വീട്ടില്‍ ഇപ്പോള്‍ എത്രത്തോളം സ്വര്‍ണമായി എന്ന്.
ഇതിനു മുന്‍പുള്ള രണ്ട് അക്ഷയ ത്രിതീയ നാളുകളിലും രാവിലെ തന്നെ കടയില്‍ പോയി സ്വര്‍ണം വാങ്ങിയപ്പോഴും എനിക്ക് ഇതേ പോലെ ഐശ്വര്യം
അടിവെച്ചടി വെച്ച് കയറുന്ന അനുഭവങ്ങളാണുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് അക്ഷയ ത്രിതീയ നാളില്‍ രണ്ടു പവന്‍ സ്വര്‍ണം വാങ്ങിയ എനിക്ക് സര്‍ക്കാര്‍ ലോട്ടറിയുടെ സ്വര്‍ണ സമ്മാനം തന്നെയാണു ലഭിച്ചത്. അക്ഷയ ത്രിതീയ നാളില്‍ സ്വര്‍ണം വാങ്ങാന്‍ എന്റെ അയല്‍വാസിയോടും അന്നു ഞാന്‍ പറഞ്ഞിരുന്നു. വിശ്വാസമില്ലാത്ത ആ കക്ഷി എന്നെ പരിഹസിച്ചു. കിട്ടേണ്ടതവനു കിട്ടുകയും ചെയ്തു. അവന്‍ ഒരു ലോട്ടറി ടിക്കറ്റെടുക്കാനായി പുറത്തിറങ്ങിയ ദിവസമാണ് ആ ലോട്ടറി വിവാദം ഉണ്ടാകുകയും കേരള സര്‍ക്കാര്‍ കുറെ ലോട്ടറികള്‍ നിര്‍ത്തലാക്കുകയും ചെയ്തത്.
എന്തായാലും അക്ഷയ ത്രിതീയയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എനിക്ക് ഐശ്വര്യങ്ങളുടെ കാലം തന്നെയായിരുന്നു. സ്വര്‍ണ നാണയങ്ങള്‍ ഓരോ ദിവസവും എന്ന പോലെ വാരിക്കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് റിസര്‍വ്വ് ബാങ്കിന്റെ ലോട്ടറി എനിക്കു കിട്ടിയത്. സ്വര്‍ണ നാണയങ്ങള്‍ പണയം വെക്കാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഇനി അവ തല്‍ക്കാലത്തേക്ക് എന്നെ വിട്ടു പോകില്ലെന്ന് ഉറപ്പായി. പണയം വെക്കാന്‍ ചെന്നാല്‍ ബാങ്കുകാരും ഫിനാന്‍സുകാരും എടുക്കില്ല. വില്‍ക്കാമെന്നു കരുതിയാല്‍ അതു വിറ്റവരാരും തിരിച്ചെടുക്കില്ല. വല്ല ജുവല്ലറിയിലും ചെന്നാല്‍ അവരതു മാറ്റി മാലയോ വളയോ അരഞ്ഞാണമോ ആക്കി തരും. പണിക്കൂലിയും കൈമാറ്റ കൂലിയും വാങ്ങമെന്നു മാത്രം. എന്തായാലും തല്‍ക്കാലം ഈ ഐശ്വര്യമെല്ലാം ഇനി എന്റെ കയ്യില്‍ തന്നെ ഇരിക്കും.
കഴിഞ്ഞ ദിവസം ഇവിടെ അടുത്തൊരിടത്തു കള്ളന്‍ കയറി. സേഫെല്ലാം പൊളിച്ചിട്ടും ആ കള്ളന്‍ അതിലുണ്ടായിരുന്ന സ്വര്‍ണ നാണയങ്ങളൊന്നും എടുത്തില്ലത്രേ. കാരണം, ഗൃഹനാഥന്‍ ത്രിതീയ നാളില്‍ വാങ്ങിയതായിരുന്നു അവയെല്ലാം. നല്ല നാള്‍ നോക്കാതെ വാങ്ങിയിരുന്ന ഒരു ചെറിയ മോതിരം അതിന്റെയെല്ലാം കൂട്ടത്തിലൂണ്ടായിരുന്നു. അതു മാത്രം കള്ളന്‍ എടുത്തു കൊണ്ടു പോയത്രെ. ഈ അനുഭവം അറിയുമ്പോഴെങ്കിലും ഈ അവിശ്വാസികള്‍ പഠിക്കുമോ ആവോ?
എന്തായാലും നാളെ രാവിലെ തന്നെ പത്തു കടകളില്‍ പോയി സ്വര്‍ണ നാണയങ്ങള്‍ വാങ്ങാന്‍ ഞാനും എന്റെ കുടുംബവും തയ്യാറായിരിക്കുകയാണ്. വിശ്വാസമുണ്ടെങ്കില്‍ നിങ്ങളും നാളെ രാവിലെ തന്നെ പോയി ഒരു സ്വര്‍ണ നാണയമെങ്കിലും വാങ്ങൂ. അതിന്റെ ഗുണം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും.

Wednesday, April 4, 2012

കടത്തില്‍ നിന്നു കര കയറാന്‍

കടുത്ത സാമ്പത്തിക പരീക്ഷണങ്ങള്‍ നിറഞ്ഞ വര്‍ഷമായിരുന്നു കടന്നു പോയത്. എന്നാല്‍ വരാനിരിക്കുന്നത് പ്രതീക്ഷയുടെ നാളുകളാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും പുതിയ സാമ്പത്തിക വര്‍ഷത്തിലെങ്കിലും മെച്ചപ്പെട്ട ഒരു സാമ്പത്തികാസൂത്രണവും സാമ്പത്തിക മാനേജുമെന്റും നടപ്പാക്കുന്നതിന് ഇപ്പോഴേ തയ്യാറാടുക്കുന്നതു നന്നായിരിക്കും. കാരണം കഴിഞ്ഞ വര്‍ഷം അടിക്കടിയുണ്ടായാ പലിശ നിരക്കിലെ വര്‍ദ്ധന സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതിയാകെ പരുങ്ങലിലാക്കിയിരുന്നു.
ഏതെങ്കിലുമിനത്തില്‍ ഒരു ബാങ്ക് വായ്പയെങ്കിലും എടുത്തിട്ടില്ലാത്തവരിന്ന് വളരെ ചുരുക്കമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് മൂന്നു ശതമാനമെങ്കിലും പലിശ നിരക്കിലെ വര്‍ദ്ധന അനുഭവിച്ചറിഞ്ഞ ഇക്കൂട്ടര്‍ എങ്ങനെയെങ്കിലും തങ്ങളകപ്പെട്ട ഈ കടക്കെണിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗ്ഗമന്വേഷിക്കുകയാണിപ്പോള്‍. ആഗോള സാമ്പത്തിക സ്ഥിതിഗതികള്‍ പഴയ പടിയിലെത്താന്‍ കുറച്ചു കാലം പിടിക്കും. അതു കൊണ്ടു തന്നെ മോശമവസ്ഥ മുന്നില്‍ കണ്ട് അല്‍പ്പം കരുതല്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.