Showing posts with label financial planning. Show all posts
Showing posts with label financial planning. Show all posts

Sunday, February 26, 2012

മാന്ദ്യകാലത്തെ വരവു ചെലവു കണക്കുകള്‍

ഏതാനും വര്‍ഷം മുന്‍പ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയ കാലം നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടോ? സാമ്പത്തിക മാന്ദ്യമെന്നത് പുസ്തകങ്ങളിലും മറ്റും മാത്രം കാണുന്ന എന്തോ ഒന്നാണെന്നും യഥാര്‍ത്ഥ ലോകത്ത് അവയൊന്നും ഉണ്ടാകാനേ പോകുന്നില്ല എന്നായിരുന്നു സാമ്പത്തിക ശാസ്ത്രം പഠിച്ചവര്‍ പോലും അതുവരെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നത്. മാന്ദ്യത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയപ്പോഴോ? അതൊക്കെ വന്‍ ശക്തികളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നും നമ്മെപ്പോലുള്ള സാധാരണക്കാരെയൊന്നും ബാധിക്കില്ല എന്നുമായി ചിന്ത. ഒടുവില്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ അതിന്റെ ആഘാതങ്ങള്‍ ഏറ്റു തുടങ്ങിയപ്പോഴാണ് സംഗതി സത്യമാണെന്നു പലര്‍ക്കും മനസ്സിലായത്. വന്‍ ബിസിനസുകാര്‍ക്കു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവര്‍ക്കും അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്നതാണു സത്യം.
എന്തൊക്കെയായാലും മാന്ദ്യത്തിന്റെ ഫലമായി ക്രിയാത്മകമായ ഒരു മാറ്റമുണ്ടായി. ചെലവിന്റെ കാര്യത്തില്‍ യാതൊരു യാഥാര്‍ത്ഥ്യ ബോധവുമില്ലാതെ മുന്നോട്ടു പോയിരുന്ന പുതിയ തലമുറയുടെ ആ ചിന്താഗതിക്ക് ഒരു മാറ്റം വരുത്താന്‍ മാന്ദ്യത്തിനു കഴിഞ്ഞു. വരവിനനുസരിച്ച് മാത്രം ചെലവിടണം എന്നത് ആര്‍ക്കും പ്രത്യേകിച്ചു പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമല്ല. പക്ഷേ, നമ്മുടെ യുവ തലമുറ കഴിഞ്ഞ കുറെ നാളുകളായി എങ്ങനെയായിരുന്നു മുന്നോട്ടു നീങ്ങിയിരുന്നത്? വരവിനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാത്ത രീതിയില്‍ ഒഴിവാക്കാനാവുന്ന കാര്യങ്ങള്‍ക്കു പോലും നിയന്ത്രണമില്ലാതെ ചെലവിട്ടായിരുന്നു അവര്‍ മുന്നേറിയിരുന്നത്.
ഇതിനെല്ലാം എവിടെ നിന്നു പണം ലഭിക്കുന്നു എന്നു ചിന്തിച്ചാല്‍.......
വായ്പ നല്‍കാന്‍ ഒരു മടിയുമില്ലാതെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്യൂ നില്‍ക്കുകയായിരുന്നല്ലോ. ഇവ പ്രയോജനപ്പെടുത്തിയവര്‍ പലരും എങ്ങനെ തിരിച്ചടക്കും എന്നു ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. എന്തായാലും വരവിന് അനുസൃതമായി മാത്രം ചെലവഴിക്കുക എന്നത് ഇന്നു യുവ തലമുറയും അംഗീകരിച്ചു കഴിഞ്ഞു. വളരെ അത്യാവശ്യമെങ്കില്‍ മാത്രം വായ്പകള്‍ക്കു പിന്നാലെ പോകുക എന്നതാണിന്ന് പലരുടേയും ചിന്താഗതി.



സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ചുവടുവെയ്പ്പാണ് ഇങ്ങനെ വരവിന് അനുസൃതമായി മാത്രം ചെലവു നടത്തുന്ന ശീലം. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ എന്നാവും ningngaള്‍ ഇപ്പോള്‍ ചോദിക്കുക. കയ്യില്‍ പണമുണ്ടങ്കിലല്ലേ ചെലവു നടത്താനാവൂ എന്നും ചോദിച്ചേക്കാം. ശരിയാണ്. പക്ഷേ, ഇവിടെ നാം പലപ്പോഴും മനസ്സിലാക്കാതെ പോകുന്ന മറ്റൊരു വശമുണ്ട്.
വരവിനനുസരിച്ചു മാത്രം ചെലവു നടത്താന്‍ തങ്ങള്‍ മിടുക്കരാണ് എന്നാവും പലരുടേയും വിശ്വാസം. ഹൃസ്വകാലാടിസ്ഥാനത്തിലെ ചെലവുകളുടെ കാര്യത്തില്‍ ഇതു ശരിയുമായിരിക്കും. എന്നാല്‍ കൂടുതല്‍ പ്രധാനപ്പെട്ട ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോഴോ? ആരും അതു ചെയ്യാറില്ല എന്നതാണു സത്യം. ഇനി അങ്ങനെ വിലയിരുത്തിയാല്‍ പലരുടേയം പാളിച്ചകള്‍ കണ്ടെത്താനും കഴിയും.
വായ്പകളുടെ കാര്യത്തിലാണ് പലര്‍ക്കും അബദ്ധം സംഭവിക്കുന്നത്. ഹൌസിങ് ലോണ്‍ അടക്കമുള്ള വായ്പകള്‍ക്കായി വരുമാനത്തിന്റെ 50 ശതമാനം വരെ മാറ്റി വെക്കാമെന്നു പലരും ചിന്തിക്കും. അതിലത്ര തെറ്റുമില്ലല്ലോ. പക്ഷേ, വരും വര്‍ഷങ്ങളിലെക്കാര്യമോ? ഇപ്പോഴുള്ള ബാധ്യതകളാവില്ല നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ സ്ക്കൂളില്‍ പഠിക്കുന്ന മക്കള്‍ക്ക് പ്രൊഫഷണല്‍ കോളേജിലെത്തുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ചെലവുകള്‍ എത്രയെന്ന് ഊഹിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ശമ്പളത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഇന്‍ക്രമെന്റ് ആ വര്‍ദ്ധിച്ച ചെലവിനെ നേരിടാന്‍ പര്യാപ്തമാകില്ല. അവയെക്കെല്ലാം വേണ്ടി പിന്നീട് മറ്റു വായ്പകള്‍
അന്വേഷിക്കേണ്ടി വരും. അവ തിരിച്ചടക്കുന്നതെങ്ങിനെ? ഇതേക്കുറിച്ചെല്ലാം കണക്കു കൂട്ടല്‍ നടത്തിയിട്ടു വേണം ഇപ്പോള്‍ ഒരു ഭവന വായ്പ തേടാന്‍.
അതു പോലെ തന്നെയാണ് വീട്ടുപകരണങ്ങളും മറ്റും വാങ്ങുന്ന കാര്യം. പത്തു മാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ തവണകളായി അടച്ചു തീര്‍ക്കാവുന്ന രീതിയില്‍ പലരും ഇവയെല്ലാം വാങ്ങും. വരുന്ന മൂന്നു നാലു മാസം അല്‍പ്പം അഡ്ജസ്റു ചെയ്ത് കൂടുതല്‍ പണം ഇവയുടെ തിരിച്ചടവിനായി കണ്ടെത്താമെന്ന കണക്കു കൂട്ടലായിരിക്കും പലര്‍ക്കും ഉണ്ടാകുക. എന്നാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതു സാധ്യമാകില്ല. ഫലമോ? ബാധ്യതകള്‍ വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും.
വരവിനനുസരിച്ച് ചെലവഴിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ നിങ്ങളറിയാതെ തന്നെ അട്ടിമറിക്കാന്‍ വായ്പകള്‍ക്കു കഴിയും എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇക്കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ കൈക്കൊണ്ടാല്‍ പിന്നീടുള്ള സാമ്പത്തിക ആസൂത്രണം വളരെ എളുപ്പമായിരിക്കും. വീണ്ടും ഒരു മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കു പ്രസക്തി ഏറുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ