Sunday, November 4, 2012

പട്ടിയെക്കൊന്നാല്‍ ബീഫാകുമോ?

      പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ എണ്ണം കുറഞ്ഞു എന്ന് പശ്ചിമ കൊച്ചിയിലുള്ളവര്‍ ആരും പറഞ്ഞു കേട്ടില്ല. പക്ഷേ, പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ എണ്ണം 60 ശതമാനത്തോളം കുറഞ്ഞെന്നും  കാണാതായ തെരുവു നായ്ക്കളെ മാട്ടിറച്ചിയില്‍ ചേര്‍ത്തു വില്‍ക്കാനായി ഉപയോഗിച്ചു എന്നുമാണ് ചില വാര്‍ത്തകള്‍ കണ്ടത്.  എന്നാല്‍ തെരുവു നായ്ക്കളുടെ ശല്യം ഈയിടെയായി വളരെ വര്‍ധിച്ചു എന്നാണു പള്ളുരുത്തിക്കാര്‍ പലരും പറയുന്നത്.  പ്രഭാത നടത്തത്തിനു പോകുന്ന പലരും പറയുന്ന പരാതിയാണിത്. ചിറക്കല്‍ ഭാഗത്തും കച്ചേരിപ്പടി സര്‍ക്കാര്‍ ആശുപത്രിയുടെ ഭാഗത്തുമെല്ലാം തെരുവു നായ്ക്കളുടെ എണ്ണം വളരെയേറെ വര്‍ധിച്ചിട്ടുണ്ടെന്നാണു പലരുടേയും പരാതി. (മനുഷ്യനെ നായ കടിച്ചാല്‍ അതു വാര്‍ത്തയല്ല എന്നു പണ്ടു ജേണലിസം ക്ളാസില്‍ പഠിപ്പിച്ചിട്ടുള്ളതു കൊണ്ടാകും പ്രഭാത നടത്തക്കാര്‍ക്കു നേരെയുള്ള നായ്ക്കളുടെ അതിക്രമമൊന്നും ഈ പത്രക്കാര്‍ വാര്‍ത്തയാക്കാത്തത്.)  എന്തിനേറെ പഴയ ദേശീയപാതയില്‍ കുമ്പളങ്ങി വഴിക്കു സമീപം അതിരാവിലെ ബസ്സു കാത്തൊന്നു നിന്നു നോക്കൂ. അപ്പോഴറിയാം പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ ശല്യം എത്ര ഭീകരമാണെന്ന്.
 ഇനി ഇതില്‍ നൂറോ ഇരുന്നൂറോ തെരുവു നായ്ക്കള്‍ ബീഫും മട്ടണുമെല്ലാം ആയി മാറിയോ എന്നറിയില്ല.  ഈ രണ്ടു പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടത് നഗരസഭയുടെ ആരോഗ്യ വകുപ്പാണെന്ന് തോന്നുന്നു.  തെരുവില്‍ നിന്നു പിടിച്ചതോ അല്ലാത്തതോ ആയ ഏതെങ്കിലും നായ്ക്കളെ മാട്ടിറച്ചിയോടു ചേര്‍ത്തു വില്‍ക്കാനായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കാന്‍ ചുമതലപ്പെട്ട ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയെന്ന് അനുമാനിക്കേണ്ടി വരും.  ആ വീഴ്ചയെക്കുറിച്ചെന്തെങ്കിലും കാര്യങ്ങള്‍ പുറത്തു വന്നാല്‍ അതു തെരുവു നായ്ക്കളുടെ ശല്യം കുറഞ്ഞെന്ന രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്താണെന്നു മനസ്സിലാകുന്നില്ല.  പ്രത്യേകിച്ച് പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ ശല്യം കുറഞ്ഞിട്ടില്ലാത്ത ഒരു സാഹചര്യത്തില്‍...
 അടുത്തിടെ പള്ളുരുത്തിയിലൂടെ നടക്കുമ്പോള്‍ വഴിയില്‍ രണ്ടു പേര്‍ സംസാരിച്ചു നിന്നിരുന്ന കാര്യം ഇതുമായി ബന്ധപ്പെട്ടതാണല്ലോ എന്നിപ്പോള്‍ തോന്നുന്നു.  ശ്വാനമാംസം വിശിഷ്ട ഭോജ്യമായി കണക്കാക്കുന്ന പ്രദേശത്തു നിന്നുള്ള ചിലര്‍ ജോലിക്കായി കൊച്ചിയില്‍ താമസിക്കുന്നുണ്ടത്രേ.  അവര്‍ വലിയൊരു പട്ടിയെ പിടിച്ചു കൊണ്ടു പോകുന്നുണ്ടായിരുന്നു.  അതു കറി വെച്ചു കഴിക്കാനായിരുന്നു എന്നാണത്രെ വഴി പോക്കര്‍ പറഞ്ഞു കൊണ്ടിരുന്നത്.  ഇതു പാകം ചെയ്യുന്നതിനെക്കുറിച്ച് ഏതോ ടിവി ചാനലില്‍ അടുത്തിടെ കാണുകയും ചെയ്തുവെന്നും അതാണു താനിത്ര ഉറപ്പിച്ചു കാര്യം പറയുന്നതെന്നും ഇവരിലൊരാള്‍ അവകാശപ്പെടുകയും ചെയ്തു.
 പട്ടിയിറച്ചി ഇഷ്ടപ്പെടുന്നവരാണു ഭക്ഷണത്തിനായി അവയെ കൊന്നതെങ്കില്‍ എന്താണാവോ തെറ്റ്? ലോകത്തിന്റെ പല ഭാഗങ്ങളിലും പട്ടിയിറച്ചി പ്രിയപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നവരുണ്ടല്ലോ.  അവര്‍ പട്ടിയെ ഭക്ഷണമാക്കുന്നതില്‍ എന്താണു തെറ്റ്?  കരിങ്കുരങ്ങിനേയോ കാട്ടു കോഴിയേയോ മലമ്പാമ്പിനേയോ ഒക്കെ കൊല്ലുന്നതു പോലെ പട്ടിയെക്കൊല്ലുന്നതു നിയമ വിരുദ്ധമാണോ എന്ന് അന്വേഷിച്ചു വേണം ഈ പരിപാടിക്ക് ഇറങ്ങിത്തിരിക്കാനെന്നു മാത്രം അല്ലെങ്കില്‍ ചിലപ്പോള്‍ പട്ടിയിറച്ചി തിന്നതു ദഹിക്കും മുന്‍പേ ഗോതമ്പുണ്ടയും കഴിക്കാന്‍ ഭാഗ്യമുണ്ടാകും.

1 comment:

  1. എന്റെ നാട്ടിൽ, അലഞ്ഞു തിരിയുന്ന കറവവറ്റിയ പശുക്കളേയും മറ്റും ഇരുട്ടിന്റെ മറവിൽ തട്ടി, പോത്തിറച്ചിയാക്കി വിൽക്കുന്ന പതിവുണ്ട്.
    അതും തീർന്നപ്പോൾ പട്ടിയെ പരതിയതാവും....

    ReplyDelete