Saturday, June 1, 2013

ശ്രേഷ്ഠഭാഷയിലെ പച്ചക്കറികള്‍

സം ഭവം ശ്രേഷ്ഠ ഭാഷ  തന്നെ
പക്ഷേ, Fresh Vegetables -നു മലയാളവും
നല്ല വെയിലിനു ഇംഗ്ളീഷും  പറയാമോ ?

Friday, April 12, 2013

കൊച്ചിയിലെ നല്ല ഭക്ഷണശാല ഏതാണ്?

കൊച്ചിയിലെ നല്ല ഭക്ഷണശാല ഏതാണ്?
എന്നു വെച്ചാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടതും മറ്റുള്ളവര്‍ക്കു നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതും?


ഭക്ഷണം നന്നായതു കൊണ്ടു മാത്രമായില്ലല്ലോ. അവിടത്തെ മറ്റു രീതികളും നിങ്ങള്‍ക്കും നിങ്ങള്‍ പറയുന്നതു കേട്ടവിടെ പോകുന്നവര്‍ക്കും ഇഷ്ടമാകേണ്ടേ?





ഇനി മറ്റു ചിലര്‍ക്കു പറയാനുണ്ടാകുക  വേറെ ചിലതാകും. അവിടെ കണ്ടാല്‍ അത്ര തൃപ്തി തോന്നില്ല. പക്ഷേ, ഭക്ഷണം സൂപ്പര്‍.


കൊച്ചിക്കാര്‍ക്കും കൊച്ചിയില്‍ മുന്‍പു താമസിച്ചിരുന്നവര്‍ക്കും ഇടയ്ക്കൊക്കെ കൊച്ചിയിലൂടെ കടന്നു പോകുന്നവര്‍ക്കും ഇതേക്കുറിച്ചു പറയാനുണ്ടാകുമല്ലോ? അതെല്ലാം കേള്‍ക്കാന്‍
എനിക്കു താല്‍പ്പര്യവും ഉണ്ട്.


Friday, January 25, 2013

(എന്റെ സ്കൂളിന്റെ) ചെറിയ ചെറിയ തെറ്റുകള്‍

സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഒരു എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തുകയും പെന്‍ഷന്‍ പറ്റിയപ്പോള്‍ കിട്ടിയതില്‍ നിന്നൊരു ചെറിയ തുക ഈ ആവശ്യത്തിനായി സ്ക്കൂളിലെ തന്നെ സഹകരണ സംഘത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നത് നല്ലൊരു കാര്യമല്ലേ? വര്‍ഷങ്ങളോളം താന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ക്കൂളിനോടുള്ള താല്‍പ്പര്യമാകാം ഒരദ്ധ്യാപകനെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്.  ഇപ്പോഴത്തെ പണപ്പെരുപ്പവും വില വര്‍ധനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ആ തുക വളരെ നിസ്സാരമായിരിക്കാം. 

പക്ഷേ, ആ എന്‍ഡോവ്മെന്റ് നല്‍കുന്നത് മറ്റാരോ ആണെന്നു ധ്വനിപ്പിക്കും വിധം ഒരു കത്ത് ആ അദ്ധ്യാപകന്റെ കയ്യിലെത്താന്‍ ഇട വരുന്നത് എത്രത്തോളം ദയനീയമാണ്. അങ്ങനെയൊരു കത്തു കിട്ടിയപ്പോള്‍ അതിലെന്തിരിക്കുന്നു കുറ്റപ്പെടുത്താന്‍ എന്ന മട്ടില്‍ ശ്രദ്ധിക്കുക പോലും ചെയ്യാതെ വിട്ടു കളയുന്നത്  അതിലേറെ എന്നെ അല്‍ഭുതപ്പെടുത്തുന്നു.  സമാനമായ മറ്റൊരു എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയ തന്റെ ഭാര്യയ്ക്കും സമാനമായ പിഴവുകളോടെ മറ്റൊരു കത്തു കിട്ടിയന്നറിഞ്ഞപ്പോഴും മനോഭാവത്തില്‍ മാറ്റമൊന്നും കണ്ടില്ല.   
    എന്തായാലും ഞാന്‍ പഠിച്ചതും ഇപ്പോഴും ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നതുമായ സ്ക്കൂളിലാണല്ലോ ഈ പിഴവു സംഭവിച്ചത്.  ഇതേ സ്ക്കൂളിലെ മറ്റൊരു മുന്‍ അദ്ധ്യാപകനായിരുന്ന രാമകൃഷ്ണപിള്ള സാര്‍ ഏര്‍പ്പെടുത്തിയ മറ്റൊരു എന്‍ഡോവ്മെന്റ് പത്താം ക്ളാസ് പാസ്സായ വേളയില്‍ എനിക്കു ലഭിച്ചിരുന്നു.  അതും അന്നു ലഭിച്ച മറ്റു ചില ക്യാഷ് അവാര്‍ഡുകളും ഉപയോഗിച്ചാണ് എന്റെ ആദ്യ ബാങ്ക് അക്കൌണ്ട് തുടങ്ങിയത്.  ആ മൈനര്‍ അക്കൌണ്ട് ആരംഭിച്ചതിനു പുറമെ  ഇംഗ്ളീഷ് എങ്ങനെ നന്നായി എഴുതാമെന്നു പഠിപ്പിക്കുന്ന ഒരു പുസ്തകവും വാങ്ങിയിരുന്നു.

Thursday, January 17, 2013

കൈക്കൂലി ചോദിക്കുന്നവനോടു ചൂടാകരുത്


ഒരു മാന്യന്‍ ഞങ്ങളോടൊരിക്കല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചു. അയാളെ ഓഫിസിലെ മേശ പുറത്തു കൊണ്ടു വന്നിട്ട് അതില്‍ കയറ്റി നിര്‍ത്തി പരസ്യമായി മാപ്പു പറയിപ്പിച്ചു. പിന്നീടു മറ്റൊരു മാന്യന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചപ്പോഴും എന്റേതായ രീതിയില്‍ തന്നെ പ്രതികരിച്ചു.  സര്‍ക്കാര്‍ ജീവനക്കാരുടെ സമരകാലത്ത് ചില സ്റാറ്റസുകള്‍ക്കു ഞാനിട്ട കമന്റുകളെ കൈക്കൂലിക്കാരെ അനുകൂലിക്കുന്നവനാണു ഞാനെന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ ചിലരുപയോഗിച്ചു.  അതാണിപ്പോഴിക്കാര്യം എഴുതാനുള്ള പ്രകോപനം.
കൊച്ചിയിലെ ഒരോഫിസിലെ ഉദ്യോഗസ്ഥന്റെ അപമര്യാദയെ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ക്കുള്ള സേവനം നല്‍കാനായി കൈക്കൂലി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞതാണ് മുകളില്‍ പറഞ്ഞ സംഭവത്തിനു തുടക്കം കുറിച്ചത്.   താങ്കളൊരു പക്ഷേ അബദ്ധത്തില്‍ പറഞ്ഞു പോയതാകുമെന്നും ആ കൌണ്ടറില്‍ വെച്ചു തന്നെ ചെറുതായൊന്നു ക്ഷമ പറഞ്ഞാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടു തീരുമെന്നും ഞാനും കൂടെയുണ്ടായിരുന്ന മൂന്നു പേരും പറഞ്ഞു.
ഇത്രയും പറഞ്ഞ ആ കക്ഷി മാപ്പു പറയാന്‍ സ്വാഭാവികമായും തയ്യാറായില്ല.  അവിടെ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന നൂറോളം ജനങ്ങളുണ്ടായിരുന്നിട്ടും ആരും അതിലിടപെടാന്‍ തയ്യാറായുമില്ല.  എന്തായാലും കൈക്കൂലി വാങ്ങുമെന്നു പറഞ്ഞയാള്‍ അതു തിരുത്തി പരസ്യ മാപ്പു പറയുകയോ അയാള്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടേ ഞങ്ങളയാളെ പുറത്തു വിടൂ എന്നു പ്രഖ്യാപിച്ച് ഓഫിസിനു മുന്നില്‍ നിലയുറപ്പിച്ചു.  ഉച്ചക്ക് ഒരു മണിക്കു മുന്‍പായിരുന്നു സംഭവം. വൈകിട്ട് അഞ്ചു മണിയായതോടെ സ്ഥലത്ത് വലിയ ടെന്‍ഷനായി.  ഞങ്ങള്‍ കുറെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു വരുത്തി. കൈക്കൂലി വാങ്ങുമെന്നു പറഞ്ഞയാള്‍ പുറത്തിറങ്ങിയാല്‍ തടയുമെന്ന പ്രഖ്യാപനവുമായി ഞങ്ങള്‍ അവിടെ നിലയുറപ്പിച്ചു.ഓഫിസിലുള്ളവര്‍ക്കു വേണമെങ്കില്‍ പോലീസിനെ വിളിച്ചു വരുത്തി ഞങ്ങളെ നീക്കം ചെയ്യാമെന്നെല്ലാം ഞങ്ങള്‍ പറഞ്ഞിട്ടും അനക്കമില്ല.  മൈക്കൊന്നുമില്ലാതെ നല്ല ഉച്ചത്തില്‍ ഓരോരുത്തരായി പ്രസംഗിക്കാനും തുടങ്ങി.  അതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വന്നവരും നാട്ടുകാരുമെല്ലാം  ഞങ്ങളോടൊപ്പം കൂടി.  ആറര മണിയോടെ  ഓഫിസിലുള്ളവരെല്ലാം വന്ന് മാപ്പു പറയാമെന്നറിയിച്ചു.  പക്ഷേ അവരുടെ ഓഫിസിനുള്ളില്‍ വെച്ചാവും മാപ്പു പറച്ചില്‍. ഇനിയെന്തായാലും അതു പറ്റില്ലെന്നായി ഞങ്ങള്‍.  ഓഫിസിനു മുന്നില്‍ വന്ന് ജനങ്ങള്‍ക്കു മുന്നിലാവണം ഇനി മാപ്പു പറയലെന്നായി. അതിനു തയ്യാറായി കക്ഷി വന്നപ്പോള്‍ തിരക്കു കാരണം അദ്ദേഹത്തെ ജനക്കൂട്ടത്തിനു കാണാനാവുന്നില്ല. ഒടുവില്‍ ഓഫിസ് ജീവനക്കാര്‍ തന്നെ അകത്തു നിന്നു രണ്ടു മേശ കൊണ്ടു വന്നിട്ടു.  അദ്ദേഹം അതിനു മുകളില്‍ കയറി നിന്നു പ്രഖ്യാപനം നടത്തി
- കൈക്കൂലി വാങ്ങുമെന്ന് ഞാന്‍ പറയുകയുണ്ടായി. അതു തെറ്റാണ്. എന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണത്. കൈക്കൂലി വാങ്ങാതെ എല്ലാ ജോലിയും ചെയ്തു കൊടുക്കും- ഇതാണ് ആ മാന്യന്‍ പ്രഖ്യാപിച്ചത്.
എന്തായാലും അതിനു ശേഷം നിരവധി തവണ ആ ഓഫിസില്‍ പോയപ്പോഴെല്ലാം നന്നായിത്തന്നെ കാര്യങ്ങള്‍ നടന്നു. എന്തായാലും ഞങ്ങളോട് ആരും പിന്നീട് കൈക്കൂലി ആവശ്യപ്പെടുകയോ അതു നല്‍കാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല.
കൈക്കൂലിക്കു പേരു കേട്ട ആ ഓഫിസില്‍ കുറച്ചു കാലത്തേക്കെങ്കിലും കൈക്കൂലി വാങ്ങുന്ന പതിവു നിര്‍ത്തിക്കാന്‍ ഞങ്ങള്‍ നാലു പേര്‍ മാത്രം വിചാരിച്ചപ്പോള്‍ സാധിച്ചു.  പിന്നീടു കാര്യങ്ങളെന്തായി എന്നറിയില്ല.  എന്തായാലും പലപ്പോഴും നാം ജനം പ്രതികരിക്കാന്‍ തയ്യാറാവാത്തതാണ് ചെറിയ നിലയിലായാലും വലിയ നിലയിലായാലും കൈക്കൂലി വളര്‍ന്നു വരുന്നതിനു കാരണം.
ക്ഷാമബത്ത നല്‍കുന്നതിനെ അനുകൂലിച്ചു ഞാന്‍ ചില കമന്റുകള്‍ ഇട്ടപ്പോള്‍ ഇങ്ങനെ ക്ഷാമബത്ത വാങ്ങുന്നവര്‍ കൈക്കൂലിക്കാരാണെന്നും അവരെ അനുകൂലിക്കുന്നതാണ് എന്റെ കമന്റുകളെന്നും സൂചിപ്പിക്കുന്ന മറുപടികള്‍ ചിലരില്‍ നിന്നുണ്ടായി. അതാണ് കൈക്കൂലിയുമായി ബന്ധപ്പെട്ട എന്റെ അനുഭവം എഴുതാമെന്നു കരുതിയത്.  ജീവനക്കാര്‍ക്കിടയിലെ കൈക്കൂലി ഇല്ലാതാക്കാന്‍ സംഘനകള്‍ക്കു കഴിയും എന്നാണ് എന്റെ കാഴ്ചപ്പാട്.  മറ്റു പലര്‍ക്കും വിഭിന്ന വീക്ഷണമാണുള്ളതെന്നും എനിക്കറിയാം.  ശക്തമായ സംഘടനകള്‍ ഇല്ലാത്തിടങ്ങളിലും സംഘടനകള്‍ തന്നെ ഇല്ലാത്ത മേഖലകളിലും അഴിമതി കൂടുതലാണെന്നതു തന്നെ എന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.  നമ്മുടെ നാട്ടില്‍ അഴിമതിക്കാരേക്കാള്‍ കൂടുതല്‍ അഴിമതിയില്ലാത്തവരാണെന്നു തോന്നുന്നു. അല്ലെങ്കില്‍ എവിടെ ചെന്ന് എത്തിയേനെ കാര്യങ്ങള്‍.  ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ അറിയാം അതിന്റെ യഥാര്‍ത്ഥ മുഖം.
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി.  നിരവധി പേര്‍ അടുത്ത കാലത്ത് ആവശ്യപ്പെട്ട ഒന്നുണ്ട്- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമബത്തയും വാര്‍ഷിക വര്‍ധനവും ഒന്നും കൊടുക്കരുത്. എത്ര സുന്ദരമായ ആവശ്യം.  ഇങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാര്‍ ജോലി കിട്ടാത്തതിന്റെ അസൂയയായിരിക്കും. അല്ലെങ്കില്‍ ഭീരുത്വം.  അസൂയയെക്കുറിച്ചു പ്രത്യേകിച്ചു പറയുന്നില്ല. ഭീരുത്വത്തെക്കുറിച്ചു കുറച്ചു പറയണമെന്നു തോന്നുന്നു.  സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്നതാണല്ലോ കുറഞ്ഞ ശമ്പളം കൊടുക്കണമെന്നതിനു പിന്നിലുള്ള ന്യായം? ജോലി ചെയ്യുന്നില്ലെങ്കില്‍ എന്തിനാണ് അടിസ്ഥാന ശമ്പളമോ വര്‍ധനവില്ലാത്ത ശമ്പളമോ നല്‍കുന്നത്? അവരെ മാറ്റുകയോ ജോലി ചെയ്യിക്കുകയോ അല്ലേ വേണ്ടത്. അല്ലാതെ  ജോലി ചെയ്യാതെ വെറുതെയിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് കുറഞ്ഞ നിരക്കിലാണെങ്കില്‍ പോലും ശമ്പളം നല്‍കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? നിലവിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്തയോ മറ്റു വര്‍ധനവുകളോ നല്‍കുന്നതു തെറ്റെന്നു വാദിക്കുന്നവരില്‍ ചിലര്‍ മുന്‍പു സര്‍ക്കാര്‍ ശമ്പളം വാങ്ങിയവരാണെന്നതും വലിയ തമാശയായി തോന്നുന്നു. അവരിപ്പോള്‍ പെന്‍ഷന്‍ വാങ്ങുമ്പോഴും പഴയ രീതിയില്‍ത്തന്നെ ക്ഷാമബത്താ വര്‍ധനവെല്ലാം ലഭിക്കുന്നുണ്ടല്ലോ. അവരെന്തേ അക്കാര്യമെല്ലാം കണക്കിലെടുക്കാത്തത്? ഇത്തരക്കാരെയാണു ഞാന്‍ അസൂയക്കാരെന്നു വിളിക്കുന്നത്.  അതേ സമയം ആരോഗ്യകരമായ വിമര്‍ശനങ്ങളെ നാം പിന്തുണക്കുകയും വേണം.

Tuesday, December 25, 2012

എവിടെ എന്റെ ക്രിസ്മസ് കാര്‍ഡ്?

    ദിവസവും ഒരോ കെട്ടു ക്രിസ്മസ് കാര്‍ഡുകളുമായി ഷഡന്‍ ചേട്ടനെന്ന ഞങ്ങളുടെ പോസ്റുമാന്‍ വരുന്ന ഒരു ക്രിസ്മസ് കാലമുണ്ടായിരുന്നു. ഇന്ന്  ഇമെയിലില്‍ പോലും വളരെ കുറച്ചു ക്രിസ്മസ് ആശംസകളേ വരുന്നുള്ളു. അവയെല്ലാം ഫെയ്സ്ബുക്കിലും എസ്.എം.എസ്സിലും കൂടെയായി.
    ഇത്തവണ ഔദ്യോഗിക ബന്ധങ്ങളുടെ പേരിലല്ലാത്ത ഒരൊറ്റ ആശംസാ കാര്‍ഡു മാത്രമേ തപാലില്‍ എത്തിയുള്ളു.  അതു പതിവു പോലെ ജയരാജിന്റേതായിരുന്നു.  ഗള്‍ഫിലേക്കുള്ളതപാല്‍ക്കൂലി അന്ന് എനിക്കു താങ്ങാവുന്നതിലും കൂടുതലായിരുന്നതിനാല്‍ പത്തു പതിനഞ്ചു കൊല്ലം മുന്‍പ് ദുബായിലേക്കു ജയരാജിനു ക്രിസ്മസ് കാര്‍ഡയക്കുന്നതു ഞാന്‍ നിര്‍ത്തിയതാണ്. എങ്കിലും ജയരാജ് ഇപ്പോഴും അതു തുടരുന്നത് വളരെ സന്തോഷം നല്‍കുന്നു.  ജയരാജിന്റെ കാര്‍ഡു പോലെ തന്നെ എനിക്കു കൃത്യമായി തപാലില്‍ മറ്റൊരു കാര്‍ഡു കൂടി ലഭിക്കുമായിരുന്നു.  ക്രിസ്മസിന്, പുതുവല്‍സരത്തിന്, എന്റെ ജന്മദിനത്തിന് പിന്നീട് എന്റെ വിവാഹ വാര്‍ഷികത്തിനും അതു കൃത്യമായി കിട്ടിക്കൊണ്ടിരുന്നു.  പക്ഷേ, അതിലെ വലിയൊരു തമാശ, അതാരയക്കുന്ന കാര്‍ഡാണെന്ന് എനിക്കറിയില്ലെന്നതാണ്.  കത്തുകളിലൊ മറ്റോ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഇംഗ്ളീഷ് കയ്യക്ഷരത്തില്‍ എഴുതിയ വിലാസം, പിന്നെ പേര് ഊഹിക്കാന്‍ കഴിയാത്ത ഇനത്തിലുള്ള നല്ലൊരു കയ്യൊപ്പും.  എന്നെ എന്നും അമ്പരപ്പിച്ചിരുന്ന ആ കാര്‍ഡുകള്‍ കുറച്ചു നാളായി കിട്ടുന്നേയില്ല.  ആ കാര്‍ഡയച്ചിരുന്ന വ്യക്തിയാരെന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ നിരവധി സാധ്യകളിലൂടെ വഴി തിരിച്ചു വിടാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു. 
    എനിക്കു പഴയതു പോലെ ക്രിസ്മസ് കാര്‍ഡുകള്‍ തപാലില്‍ കിട്ടിയില്ലെങ്കിലും കാര്‍ഡുകള്‍ ആരും അയക്കുന്നില്ലെന്ന നിഗമനത്തിലെത്താനാവില്ല. കഴിഞ്ഞ ദിവസം പള്ളുരുത്തിയിലെ ഒരു ചെറിയ കടയില്‍ പോയപ്പോള്‍ അവിടെ ധാരാളം ആശംസാ കാര്‍ഡുകള്‍ നിരത്തി വെച്ചിരിക്കുന്നു.  ആരും വാങ്ങിക്കാത്ത സാധനങ്ങള്‍ അവരങ്ങിനെ നിരത്തി വെച്ചു സ്ഥലം കളയില്ലല്ലോ.
    എനിക്കാദ്യം കിട്ടിയ ക്രിസ്മസ് കാര്‍ഡ് ആരുടേതാണെന്ന് ഓര്‍മയില്ല. പക്ഷേ, എന്നോട് ആദ്യമായി ഹാപ്പി ക്രിസ്മസ് പറഞ്ഞ വ്യക്തിയെ ഞാന്‍ ഓര്‍ക്കുന്നു.  നമ്മുടെ ജയരാജിന്റെ അച്ഛന്‍ പയസ്സു മാഷായിരുന്നു അത്.  വലിയവര്‍ വലിയവരോടു മാത്രം പറയുന്നതെന്നു ഞാന്‍ കരുതിയിരുന്ന മെറി ക്രിസ്മസ് എന്നോടു പറഞ്ഞു കക്ഷിയന്നെന്നെ ഞെട്ടിച്ചു കളഞ്ഞു.   

Thursday, December 20, 2012

കൊലപാതകം സഹിക്കാം; പക്ഷേ പുകവലിയെ ഞങ്ങള്‍ വെറുതെ വിടില്ല


പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. അതില്‍ പോലീസുകാര്‍ ഒരാളെ ക്രൂരമായി ഉരുട്ടിക്കൊല്ലുന്ന രംഗമുണ്ട്. ഉരുട്ടല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ പോലീസുകാരിലെ മൂപ്പന്‍ ടെന്‍ഷന്‍ കൂടിയിട്ട് ഒരു സിഗററ്റ് വലിക്കുന്നു.
ആ രംഗം വരുമ്പോള്‍ അതാ വരുന്നു ഒരു സാരോപദേശം...
പുകവലി ആരോഗ്യത്തിനു ഹാനികരം. ( അതായത് ഒരാളെ കസ്റഡിയില്‍ എടുത്ത് ഉരുട്ടുന്നത് ആരോഗ്യത്തിനു ഹാനികരമല്ല, പക്ഷേ പുകവലിക്കുന്നത് വലിയ ഹാനിയുണ്ടാക്കും.)
സിഗററ്റു വലിക്കുന്നതോ മദ്യപിക്കുന്നതോ ആയ രംഗങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ ഇങ്ങനെ എഴുതിക്കാണിക്കണമത്രെ.  ഇതിനു മുന്‍പ് അവരോഹണം കണ്ടപ്പോള്‍ അതിലും ഇങ്ങനെ മധുപാനം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് തമിഴില്‍ എഴുതിക്കാട്ടുന്നുണ്ട്.
എനിക്കപ്പോള്‍ തോന്നിയ സംശയമിതാണ്- തെറ്റു ചെയ്യുമ്പോള്‍ അതു തെറ്റാണെന്ന് എഴുതിക്കാട്ടുന്നതിന്റെ ഭാഗമായാണല്ലോ ഇങ്ങനെ പുകവലി ആരോഗ്യത്തിനു ഹാനികരമെന്നെഴുതി ആ സീനുകളുടെ ദൃശ്യഭംഗി നശിപ്പിക്കുന്നത്.  ആ നിലയ്ക്ക് പോലീസ് കസ്റഡിയിലെ ഉരുട്ടല്‍ രംഗത്തിനടിയില്‍ എന്തൊക്കെ എഴുതിക്കാട്ടണം?
1. പോലീസുകാരുടെ മൂന്നാം മുറ നിയമ വിരുദ്ധം.
2. നിയമ വിരുദ്ധമായി ഒരു വ്യക്തിയെ കസ്റഡിയില്‍ പാര്‍പ്പിക്കുന്നത് കുറ്റകരം.
3. പോലീസ് കസ്റഡിയിലുള്ള ഒരു വ്യക്തിയെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധം.
4. പ്രതിരോധത്തിനല്ലാതെ (അതും ഏറ്റവും കുറഞ്ഞ അളവില്‍) ബലപ്രയോഗം നടത്താന്‍ പോലീസിന് അവകാശമില്ല.
5. കൂട്ടം ചേര്‍ന്ന് ഒരു വ്യക്തിയെ ആക്രമിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റം.
6. ഉലക്ക കൊണ്ട് ഒരാളുടെ കാല്‍ മുതല്‍ തല വരെ ഉരുട്ടിയാല്‍ മരണം വരെ സംഭവിക്കാം.

ഇങ്ങനെ എഴുതാന്‍ പോയാല്‍ പോലീസ് കസ്റഡിയിലെ ഉരുട്ടലിനെതിരെ ഒരായിരം സാരോപദേശങ്ങള്‍ എഴുതാം.  സിനിമ സിനിമയും ജീവിതം ജീവിതവുമാണെന്നു മനസ്സിലാക്കിയാല്‍ പോരെ. അല്ലാതെ ഇങ്ങനെ എഴുതിക്കാണിക്കേണ്ട കാര്യമുണ്ടോ? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.  കസ്റഡിയില്‍ ഭീകരമായ ഉരുട്ടലിനു വിധേയമാകുന്ന വ്യക്തിക്കുണ്ടാകുന്നതിനേക്കാള്‍ വലിയ എന്ത് ആരോഗ്യ പ്രശ്നമാണ് പുകവലിയിലൂടെ ഉണ്ടാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
പൊതു സ്ഥലത്തും അല്ലാത്തിടത്തും പുകവലിക്കുന്നവര്‍ക്കെതിരെ പലപ്പോഴും അതിശക്തമായിത്തന്നെ പ്രതികരിക്കാറുള്ള എനിക്കീ സാരോപദേശം അരോചകമായിത്തോന്നി.